ന്യൂദല്‍ഹി: കോട്ടയത്ത് ക്രിസ്തുമസ് കരോള്‍ സംഘത്തെ ആക്രമിച്ച ശേഷം ഡിവൈഎഫ്ഐക്കാര്‍ പള്ളി തല്ലിത്തകര്‍ത്ത സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ദേശീയ ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി. കോട്ടയം പാത്താമുട്ടം കുമ്പടി സെന്റ് പോള്‍സ് ചര്‍ച്ച് ആക്രമിച്ച് തകര്‍ത്ത സംഭവത്തിലും ക്രിസ്തുമസ് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തിലുമാണ് ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍.
ഡിസംബര്‍ 23നായിരുന്നു സിപിഎം- ഡിവൈഎഫ്ഐ സംഘത്തിന്റെ ആക്രമണം. അക്രമത്തിനിരയായ വിശ്വാസികള്‍ ഇപ്പോഴും പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അക്രമികള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും ആരോപിച്ച് പള്ളിക്കമ്മിറ്റി ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയിരുന്നു.
സംഭവത്തിന് എട്ടു ദിവസങ്ങള്‍ക്ക് ശേഷവും, ആക്രമിക്കപ്പെട്ട ക്രൈസ്തവ വിശ്വാസികള്‍ക്ക് പള്ളിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങാനാവാത്ത സാഹചര്യം നിലനില്‍ക്കുകയാണെന്നും ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നുമാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന് നോട്ടീസ് നല്കി. ഒരാഴ്ചയ്ക്കകം ഇരുവരും വിശദീകരണം നല്‍കണം.
ദേശീയ ന്യൂനപക്ഷ കമ്മീഷന് നിയമത്തിലെ 9ഡി വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് അഡ്വ. ജോര്‍ജ് കുര്യന് അറിയിച്ചു. സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന കമ്മീഷന്റെ നിര്‍ദേശം കോട്ടയം ജില്ലാകളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അയച്ചിട്ടുണ്ട്. പള്ളിവികാരി ഫാ. പി.ജെ പൗലോസ് പടിക്കപ്പറമ്പില്‍, പള്ളി സെക്രട്ടറി ജോണ്സണ് പി.സി എന്നിവരാണ് ന്യൂനപക്ഷ കമ്മീഷനെ പരാതിയുമായി സമീപിച്ചത്.
ഇത്ര ദിവസങ്ങള്‍ക്ക് ശേഷവും വീടുകളില്‍ തുടരുന്ന പരിക്കേറ്റ ക്രൈസ്തവ വിശ്വാസികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ജോര്‍ജ് കുര്യന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഞ്ച് ക്രൈസ്തവ കുടുംബങ്ങളാണ് ഒരാഴ്ചയിലധികമായി വീടുകളിലേക്ക് മടങ്ങാതെ പള്ളിയില്‍ തന്നെ താമസിക്കുന്നത്. വീടുകളിലേക്ക് മടങ്ങിയാല്‍ ഇവരെ വീണ്ടും അക്രമിക്കുമെന്ന് ഡിവൈഎഫ്ഐ സംഘം ഭീഷണി മുഴക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: