കാലത്തിന്റെ കൈക്കുമ്പിളില്‍ നിന്ന് ഒരുവര്‍ഷം കൊഴിഞ്ഞു വീഴുമ്പോള്‍ ലോകം ഒരു ചുവടുകൂടി മുന്നോട്ടു നീങ്ങുകയാണ്. പ്രതീക്ഷയുടേയും പ്രത്യാശയുടേയും ലോകത്തേയ്ക്കായിരിക്കട്ടെ പുതുവത്സര ദിനത്തിലെ ആ കാല്‍വയ്പ്.
കായിക ലോകത്തെ പ്രതീക്ഷാ ത്രയങ്ങള്‍ കടമെടുത്താല്‍ ഉയരത്തിലേയ്ക്കും വേഗത്തിലേയ്ക്കും കരുത്തിലേയ്ക്കും ഉള്ള കുതിപ്പിനായി തയ്യാറെടുക്കാം. രാജ്യം ഈ മൂന്നു ദിശയിലേയ്ക്കുമുള്ള കുതിപ്പ് മുന്നേ തുടങ്ങിക്കഴിഞ്ഞു. സാമ്പത്തിക ഭദ്രതയാണല്ലോ വളര്‍ച്ചയുടെ അടിത്തറ. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അതിവേഗം കുതിച്ചുയരുന്ന ശക്തിയായ ഭാരതത്തിന് പുത്തന്‍ ഉണര്‍വേകുന്നതായിരിക്കും ഈ നവവത്സര ദിനം. ഉയരത്തിലേയ്ക്കുള്ള ആ മുന്നേറ്റം വികസനത്തിനു വേഗം കൂട്ടും. അതു കരുത്തുറ്റ രാഷ്ട്രത്തിന്റെ അടിത്തറ ഉറപ്പിക്കും.
തെരഞ്ഞെടുപ്പു വര്‍ഷമാണു വരുന്നത്. ഭരണതലത്തില്‍ തുടര്‍ച്ചയോ മാറ്റമോ എന്നു കാലം തീരുമാനിക്കും. പക്ഷേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് രാജ്യാന്തര സമൂഹത്തോടു പറയാനുള്ളത് തനതായ കുറെയേറെ സംഭാവനകളുടെ കഥകളാണ്. ലോകത്തെ ഗ്രസിക്കുന്ന അസ്വസ്ഥതകള്‍ക്കും അരാജകത്വത്തിനും മതഭീകരതയ്ക്കും ഉള്ള പരിഹാരത്തിനായി ലോകം ഭാരതത്തെ ഉറ്റുനോക്കുന്ന കാലത്തേയ്ക്കാണു കാര്യങ്ങളുടെ പോക്ക്.
വ്യക്ത്യധിഷ്ഠിതവും മതാധിഷ്ഠിതവുമായ വൈദേശിക ജീവിതക്രമത്തില്‍ നിന്നുടലെടുക്കുന്ന ജീര്ണതയ്ക്കു പരിഹാരം പരസ്പര വിശ്വാസത്തിലും ആത്മബന്ധത്തിലും സാമൂഹിക-കുടുംബ പശ്ചാത്തലത്തിലും ഊന്നിയ ഭാരതീയ പൈതൃകം തന്നെയാണെന്നു തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. യോഗയും ഗീതയും സംസ്കൃതവും ശാസ്ത്രലോകത്തേപ്പോലും അതിശയിപ്പിക്കുന്ന കാലത്തിലൂടെയാണു നാം കടന്നു പോകുന്നത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭരതത്തിന്റെ തനത് ഇടവും പ്രസക്തിയും തിരിച്ചറിഞ്ഞ ഭരണസംവിധാനം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതാണ് പോയ വര്‍ഷങ്ങളില്‍ ഈ രാഷ്ട്രത്തെ ഏറെ സ്വാധീനിച്ചകാര്യം. ശരിയായ പാതയില്‍ ശരിയായ ദിശയിലേയ്ക്കുള്ള യാത്ര നമ്മേ വേഗത്തിലും ഉയരത്തിലും കരുത്തിലും എത്തിക്കും.
കേരളം നെടുവീര്‍പ്പോടെയാണു പുതുവര്‍ഷത്തിലേയ്ക്കു കടക്കുന്നത്. പല രൂപഭാവങ്ങളില്‍ എത്തിയ ദുരന്തങ്ങളുടെ ഭീകരമുഖമാണ് കടന്നുപോയ വര്‍ഷം ഏറെയും ഓര്‍മിപ്പിക്കുക. ഓഖി ചുഴലിക്കാറ്റും നിപ്പ വൈറസും പകര്‍ച്ചപ്പനികളും മഹാപ്രളയവും അടക്കമുള്ളവയെ നിശ്ചയദാര്‍ഢ്യത്തോടെ തരണം ചെയ്ത ആശ്വാസത്തിന്റെ നെടുവീര്പ്പിന് അനുഭവങ്ങളുടെ ചൂടുണ്ട്. പുനരുജ്ജീവനത്തിനുള്ള ഊര്‍ജമായി അതിനെമാറ്റാന്‍ നമുക്കുകഴിയുമ്പോഴാണ് അതിനു ക്രിയാത്മകമായ മാനം കൈവരുന്നത്.
പ്രളയം വിതറിയ ദുരിതങ്ങളുടെ, ഇനിയും ബാക്കിയായ ശേഷിപ്പുകളെ നോക്കിയും നെടുവീര്‍പ്പുകള്‍ ഉയരും. കാലമേറെ കഴിയും ആ വേദനയ്ക്കു ശമനമുണ്ടാകാന്‍. നവകേരള സ്വപ്്നത്തില്‍ നിന്ന്, ദുരിത കേരളമെന്ന യാഥാര്ഥ്യത്തിലേയ്ക്കാണല്ലോ ഈ നാടു ഞെട്ടി ഉണരുന്നത്. നവകേരളമോ തനതു കേരളമോ നമുക്കു വേണ്ടത് എന്ന ചിന്തയ്ക്കു മുകളിലൂടെ അനാവശ്യവും അനവസരത്തിലുള്ളതുമായ വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കപ്പെടുന്നതു നാടിന്റെ നെടുവീര്‍പ്പില്‍ വേദന ചാലിച്ചു ചേര്‍ക്കുന്നുമുണ്ട്. പൊതുമനസ്സില്‍ രൂഢമൂലമായ വിശ്വാസങ്ങളെ പിഴുതെറിയാനും ബന്ധങ്ങളെ മതില്കെട്ടിത്തിരിക്കാനും ഭരണതലത്തില്‍ നിന്നുണ്ടാകുന്ന ശ്രമം സമൂഹമനസ്സിനെ ആഴത്തില്‍ മുറിവേല്പിച്ചു എന്ന സത്യം ബാക്കിനില്ക്കുന്നു.
പ്രതീക്ഷയും പ്രത്യാശയുമാണല്ലോ കാലം മനുഷ്യനു സമ്മാനിച്ച അമൂല്യമായ നിധി. അവയില്‍ മുറുകെപ്പിടിച്ച് ആത്മവിശ്വാസത്തോടെ പുതിയ വര്‍ഷത്തിലേയ്ക്കു കടക്കാം; നല്ല നാളെയെ പ്രതീക്ഷിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: