പെര്‍ത്ത്: സമകാലീന ടെന്നീസിലെ രണ്ട് ഇതിഹാസങ്ങള്‍, അതും പുരുഷ, വനിതാ താരങ്ങള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് റാക്കറ്റേന്തിയാലോ? ലോകമെങ്ങുമുള്ള ടെന്നീസ് ആരാധകരെ ആവേശഭരിതരാക്കി അത്തരമൊരു പോരാട്ടത്തിന് പുതുവര്‍ഷ ദിനത്തില്‍ ലോകം സാക്ഷിയാകുന്നു.
പുരുഷ ടെന്നീസിലെ ഇതിഹാസം സ്വിറ്റ്സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡററും, വനിതാ ടെന്നീസിലെ സൂപ്പര്‍ ലേഡി സെറീന വില്യംസുമാണ് ആവേശപോരാട്ടത്തിലെ നായകര്‍. പുരുഷ-വനിതാ താരങ്ങള്‍ ടീമായി മത്സരിക്കുന്ന ഹോപ്മാന്‍ കപ്പില്‍ സ്വിറ്റ്സര്‍ലാന്‍ഡ്-യുഎസ് മത്സരമാണ് ഇതിഹാസങ്ങളുടെ അങ്കത്തട്ടൊരുക്കുന്നത്.
പെര്‍ത്തിലെ റാക് അരീനയില്‍ മിക്സഡ് ഡബിള്‍സില്‍ ഇരുവരും മുഖാമുഖമെത്തും. ബൈലിന്ഡ ബെന്‍സിച്ചാണ് ഫെഡററുടെ പങ്കാളി. യുവതാരം ഫ്രാന്‍സിസ് ടിയാഫൊ സെറീനയ്ക്കൊപ്പം റാക്കറ്റേന്തും. പ്രാദേശിക സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം. മത്സരത്തെക്കുറിച്ച് വളരെ ആവേശത്തോടെയാണ് ഇരുവരും പ്രതികരിച്ചത്. ഫെഡറര്‍ക്കൊപ്പം സെല്ഫിയെടുക്കുമെന്ന് സെറീന മറയില്ലാതെ പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും ആവേശകരമാകും മത്സരമെന്ന് ഫെഡറര്‍ പ്രതികരിച്ചു. കോര്‍ട്ടിലും പുറത്തും സെറീനയുടെ സമീപനത്തെ ബഹുമാനിക്കുന്നെന്നും ഫെഡറര്‍ പറഞ്ഞു.
ഓരോ പുരുഷ-വനിതാ താരങ്ങള്‍ ദേശീയ ടീമിനായി അണിനിരക്കുന്നതാണ് ഹോപ്മാന്‍ കപ്പ്. പുരുഷ-വനിതാ സിംഗിള്‍സ്, മിക്സഡ് ഡബിള്‍സ് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ഗ്രീസിനും ബ്രിട്ടനുമൊപ്പമാണ് സ്വിറ്റ്സര്‍ലാന്‍ഡും യുഎസും. കഴിഞ്ഞ കളിയില്‍ ബ്രിട്ടനോട് ജയിച്ചും തോറ്റുമാണ് ഇവരെത്തുന്നത്. സ്വിസിനായി ഫെഡററും ബെന്‍സിച്ചും സിംഗിള്‍സില്‍ ജയം കണ്ടപ്പോള്‍, യുഎസിനായി സെറീനയ്ക്കു മാത്രമാണ് ജയിക്കാനായത്. പുരുഷ സിംഗിള്‍സിലും മിക്സഡ് ഡബിള്‍സിലും അവര്‍ തോറ്റു.
പുരുഷ വനിതാ സിംഗിള്‍സ് റാങ്കിങ് അടിസ്ഥാനമാക്കിയാണ് ടൂര്‍ണമെന്റിനുള്ള ടീമുകളുടെ തെരഞ്ഞെടുപ്പ്. എട്ടു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കും. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്, ഓസ്ട്രേലിയ ടീമുകളാണ് ഗ്രൂപ്പ് എയില്‍. ജനുവരി അഞ്ചിനാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: