ലണ്ടന്‍: മാഞ്ചസ്റ്റര്‍ ടീമുകളുടെ പടയോട്ടം കണ്ടുകൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2018നോട് വിടപറയുന്നത്. ലീഗിലെ നിര്‍ണായക മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. നേരിയ ജയത്തോടെ ചെല്‍സിക്കും പുതുവത്സരാഘോഷം.
ലീഗില്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളിന് സതാംപ്ടണിനെ തകര്‍ത്തു. പത്താം മിനിറ്റില്‍ ഡേവിഡ് സില്‍വയും ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ സെര്‍ജിയൊ അഗ്വെയ്റൊയും സിറ്റിക്കായി സ്കോര്‍ ചെയ്തു. വാര്‍ഡ് പ്രൊവ്സിന്റെ സെല്‍ഫ് ഗോളും സിറ്റിയെ തുണച്ചു. പീറ്റര്‍ എമിലി ഹൊബെര്ഗ് സതാംപ്ടണിന്റെ ആശ്വാസം. 20 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 47 പോയിന്റുള്ള സിറ്റി ഇപ്പോഴും ഒന്നാമതുള്ള ലിവര്പൂളിനേക്കാള് ഏഴ് പോയിന്റ് പിന്നിലാണ്.
ഓള്‍ഡ് ട്രാഫോഡിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ യുണൈറ്റഡ് തകര്‍ത്താടി. എഎഫ്സി ബേണ്‍മൗത്തിനെ ഒന്നിനെതിരെ നാലു ഗോളിന് മുക്കി. സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ ഇരട്ട ഗോളുകള്‍ മത്സരത്തിന്റെ സവിശേഷത. അഞ്ച്, 33 മിനിറ്റുകളില്‍ ഫ്രഞ്ച് താരം ലക്ഷ്യം കണ്ടു. മാര്‍ക്കസ് റഷ്ഫോഡ് (45), റൊമേലു ലുകാകു (72) മറ്റ് സ്കോറര്‍മാര്‍. അകെ ബേണ്‍മൗത്തിനായി ഒരു ഗോള്‍ മടക്കി. പരിശീലകനായി ചുമതലയേറ്റ ശേഷം ഒലെ ഗുണ്ണര്‍ സോള്‍ഷെയറിന് തുടരെ മൂന്നാം വിജയമെന്ന പകിട്ട്. 35 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുന്നു യുണൈറ്റഡ്. കഴിഞ്ഞ കളിയില്‍ ആഴ്സണലും ടോട്ടനവും തോറ്റത് യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി. അഞ്ചാമതുള്ള ആഴ്സണലുമായി മൂന്ന് പോയിന്റ് വ്യത്യാസം മാത്രം ടീമിന്.
എന്ഗൊള കാന്റെ മുന്‍ ചാമ്പ്യന്‍ ചെല്‍സിക്ക് സമ്മാനിച്ചത് ജീവശ്വാസം. കാന്റെയുടെ ഗോളില്‍ ക്രിസ്റ്റല്‍ പാലസിനെ ഒരു ഗോളിന് കീഴടക്കി ചെല്‍സി നാലാമത് തുടരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 51ാം മിനിറ്റിലാണ് കാന്റെ ലക്ഷ്യം കണ്ടത്. 43 പോയിന്റുണ്ട് നീലപ്പടയ്ക്ക്. പ്രീമിയര്‍ ലീഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത. മറ്റൊരു മത്സരത്തില്‍ ബേണ്‍ലി മടക്കമില്ലാത്ത രണ്ടു ഗോളിന് വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചു.
മിലാന് ജയം
മിലാന്: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ എസി മിലാന് ജയം. ഒന്നിനെതിരെ രണ്ടു ഗോളിന് സ്പാലിനെ കീഴടക്കി. 19 കളികളില്‍ 31 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മിലാന്.
സ്വന്തം മൈതാനത്ത് ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം മിലാന്റെ ജയം. 13ാം മിനിറ്റില്‍ പെറ്റഗ്നയിലെ സ്പാലിനായി സ്കോര്‍ ചെയ്തു. മൂന്നു മിനിറ്റിനു ശേഷം സാമു കാസ്റ്റിലെയൊയിലൂടെ ഒപ്പമെത്തിയെങ്കിലും ജയമുറപ്പിക്കാന്‍ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു മിലാന്. 64ാം മിനിറ്റില്‍ ഗൊണ്‍സാലൊ ഹിഗ്വെയ്ന് ലക്ഷ്യം കണ്ടതോടെ മുഴുവന്‍ പോയിന്റും മിലാന് ടീമിന് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: