ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സിബിഐ പിടിയിലായ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിനും മറ്റ് ഇടനിലക്കാര്‍ക്കുമായി 431 കോടി രൂപ ലഭിച്ചതിന്റെ രേഖകള്‍ സിബിഐ കണ്ടെടുത്തു. അഗസ്ത കമ്പനിയാണ് ഇടനിലക്കാര്‍ക്ക് ഇത്രയധികം തുക കൈക്കൂലിയായി നല്‍കിയത്. യുപിഎ സര്‍ക്കാരിലെ പ്രധാനികള്‍ക്കും പ്രതിരോധവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ് ഈ തുക മിഷേലിനും മറ്റൊരു ഇടനിലക്കാരനായ ഗൈഡോ ഹാസ്ച്ചിനും നല്‍കിയതെന്നാണ് വിവരം.
2011 മെയ് 8ന് ദുബായില്‍ വെച്ചാണ് കരാര്‍ സംബന്ധിച്ച അന്തിമ ധാരണ ഇടനിലക്കാര്‍ക്കിടയില്‍ ഉണ്ടാകുന്നത്. ക്രിസ്റ്റിയന്‍ മിഷേലിന്റെ നേതൃത്വത്തിലുള്ള സംഘവും ഗൈഡോ ഹാസ്ച്ചും കാര്‍ലോ ഗെറോസോയും ത്യാഗി സഹോദരങ്ങളും അടങ്ങുന്ന മറ്റൊരു സംഘവുമാണ് ദുബായില്‍ കരാര്‍ സംബന്ധിച്ച ധാരണയിലെത്തുന്നത്. ത്യാഗി സഹോദരങ്ങള്‍ക്കൊപ്പം മിഷേലിന്റെ ഡയറിയില്‍ ഫാമിലി എന്ന് രേഖപ്പെടുത്തിയ ആളുകളും ചര്‍ച്ചയിലുണ്ടായിരുന്നു. സോണിയാഗാന്ധിയുടെ കുടുംബത്തെയാണ് ഫാമിലി എന്ന പേരില്‍ മിഷേല്‍ വിശേഷിപ്പിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
ദുബായ് യോഗത്തിന് മുമ്പ് മിഷേല്‍ വാഗ്ദാനം ചെയ്തത് 42 മില്യണ്‍ യൂറോ മിഷേലിനും 30 മില്യണ്‍ യൂറോ ഹാസ്ച്ചിനും ത്യാഗി സഹോദരങ്ങള്‍ക്കും ഫാമിലിക്കുമായായിരുന്നു. എന്നാല്‍ ഇതിലെ അതൃപ്തി ഫാമിലി വ്യക്തമാക്കിയതോടെ 30 മില്യണായി മിഷേലിനും 28 മില്യണായി ഫാമിലിക്കും നീക്കിവെയ്ക്കാന്‍ ധാരണയിലെത്തുകയായിരുന്നു. 22 മില്യണ്‍ യൂറോ ഫാമിലിക്ക് ലഭിച്ചെന്നതിന്റെയും 32 മില്യണ്‍ യൂറോ മറ്റു ടീമിന് ലഭിച്ചതിന്റെയും രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസിലെ കോഴപ്പണം ഉപയോഗിച്ചാണ് കേസിലെ പ്രതിയായ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗി ഹരിയാനയില്‍ ഒന്നരക്കോടി രൂപ മുടക്കി 19 ഏക്കര്‍ സ്ഥലം വാങ്ങിയതെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബന്ധുവിന്റെ കമ്പനിയില്‍ 1.75 കോടി രൂപ ത്യാഗി നിക്ഷേപിച്ചതും കണ്ടെത്തിയിട്ടുണ്ട്. 10.5 മില്യണ്‍ യൂറോയാണ് ത്യാഗിക്കും സഹോദരങ്ങള്‍ക്കുമായി അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനി നല്‍കിയത്. 3,700 കോടി രൂപയുടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ 431 കോടി രൂപയാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കുമായി വിദേശ കമ്പനി കൈക്കൂലി നല്‍കിയത്. കേസിലെ പ്രധാന പ്രതിയായ പ്രതിരോധ ഇടനിലക്കാരന് ക്രിസ്റ്റിയന്‍ മിഷേലിനെ രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്ന് ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞതോടെ കേസന്വേഷണത്തിന്റെ ഗതി മാറുകയാണ്. സോണിയാഗാന്ധിയിലേക്കും കുടുംബത്തിലേക്കും ഹെലികോപ്റ്റര്‍ അഴിമതിയുടെ പങ്ക് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മിഷേലിന്റെ ഓരോ വെളിപ്പെടുത്തലും കോണ്‍ഗ്രസിന് വലിയ തലവേദനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: