ശാസ്താംകോട്ട: നവോത്ഥാന മൂല്യങ്ങളുടെ പേരു പറഞ്ഞ് ശബരിമലയ്ക്കെതിരെ വനിതാ മതില് പണിയാനൊരുങ്ങുന്നവരെ കാത്തിരിക്കുന്നത് മുന്നണിവിപുലീകരണത്തിലെ ജാതിവിവേചന ആരോപണങ്ങള്‍. ആര്‍എസ്പി യുഡിഎഫിലേക്ക് പോയപ്പോള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന കോവൂര്‍ കുഞ്ഞുമോന് ഇടതുമുന്നണിയില്‍ ഇടം കിട്ടാത്തതിന് പിന്നില്‍ സിപിഎമ്മിലെ ചിലരുടെ കടുത്ത ജാതിവെറിയാണെന്നാണ് ആരോപണം.
അത്തരം ആരോപണം താന്‍ ഇപ്പോള്‍ ഉന്നയിച്ചാല്‍ അത് ഇന്ന് നടക്കുന്ന വനിതാ മതിലിനെ ബാധിക്കും എന്നാണ് ഇത് സംബന്ധിച്ച് കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം. വനിതാ മതിലിനെ ബാധിക്കാതിരിക്കാന്‍ തല്ക്കാലം കുഞ്ഞുമോന് എല്‍ഡിഎഫിലെ ജാതിവിവേചനത്തെ കുറിച്ച് പറയുന്നില്ലെങ്കിലും സിപിഎമ്മിലുള്പ്പെടെയുള്ള സാധാരണപ്രവര്‍ത്തകരില്‍ അമര്‍ഷം ശക്തമാണ്. മതപ്രീണനവും പിള്ളയ്ക്ക് എന്‍എസ്എസില്‍ സ്വാധീനമുണ്ടെന്ന തെറ്റിദ്ധാരണയും മൂലമാണ് കോവൂരിനെ തഴഞ്ഞതെന്നാണ് ആരോപണം. എന്‍എസ്എസ് അടക്കമുള്ള സംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കി കടുത്ത ജാതീയത വളര്‍ത്താനാണ് സിപിഎം നീക്കം.
നവോത്ഥാനകാലത്ത് കുഴിച്ചുമൂടിയ ജാതിവെറിയെ തിരികെക്കൊണ്ടുവന്ന് പ്രീണിപ്പിക്കാനും വോട്ട് തട്ടാനുമുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. വനിതാ മതില് വിജയിപ്പിക്കാന്‍ കുന്നത്തൂര്‍ താലൂക്കിന്റെ സംഘാടകസമിതി കണ്‍വീനറാകാന്‍ കുഞ്ഞുമോന് വേണം. എന്നാല്‍, മുന്നണിയില്‍ പാടില്ല എന്ന നിലപാട് വേദനാജനകമാണ്. ഇക്കാര്യത്തില്‍ നാലിന് ചേരുന്ന പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: