ആലപ്പുഴ: വനിതാ മതിലില്‍ മുതിര്‍ന്ന നേതാവ് കെ. ആര്. ഗൗരിയമ്മ വിട്ടുനില്‍ക്കുമെന്ന പ്രചാരണം ശക്തമായതോടെ അനുനയിപ്പിക്കാന്‍ സിപിഎം നേതാക്കളും, മന്ത്രിമാരുമെത്തി. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് നേരത്തെ ഗൗരിയമ്മ വിമര്‍ശിച്ചിരുന്നു.
ഇടതുമുന്നണിയില്‍ ജെഎസ്എസിനെ ഉള്‍പ്പെടുത്താതെ കറിവേപ്പിലയായി പുറംതള്ളിയതിലും ഗൗരിയമ്മ പ്രതിഷേധത്തിലായിരുന്നു. വനിതാ മതിലില്‍ ഗൗരിയമ്മ പങ്കാളിയായില്ലെങ്കില്‍ വലിയ ചര്‍ച്ചയാകുമെന്ന് വ്യക്തമായതോടെയാണ് അനുനയിപ്പിക്കാന്‍ ഗൗരിയമ്മയുടെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയത്. രാവിലെ സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസറും, ഉച്ചയോടെ മന്ത്രി ജി. സുധാകരനും ക്ഷണിക്കാനെത്തി. മതിലില്‍ പങ്കെടുക്കാമെന്ന് ഗൗരിയമ്മ സമ്മതിച്ചുവെന്നാണ് സുധാകരന് പറയുന്നത്.
മുഖ്യമന്ത്രിയാക്കുമെന്ന് വരെ പ്രചാരണം നടത്തി സിപിഎം കബളിപ്പിച്ചെന്നും, ജാതി പറഞ്ഞ് പാര്‍ട്ടികമ്മിറ്റികളില്‍ പോലും അധിക്ഷേപിച്ചെന്നും ഗൗരിയമ്മ തന്നെ പലവട്ടം വെളിപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ മാനസിക പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ യഥാര്‍ഥ പ്രതിനിധിയാണ് ഗൗരിയമ്മയെന്നും, അവര്‍ മതിലില്‍ പങ്കാളിയാകുന്നത് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ ഇടയാക്കുമെന്നാണ് ജെഎസ്എസ് പ്രവര്‍ത്തകരുടെ അഭിപ്രായം. എന്തായാലും മുന്നണിയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ മറ്റു ജെഎസ്എസുകളുമായി സഹകരിച്ച് ഇടതുമുന്നണിക്കെതിരായ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനാണ് ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: