കോഴിക്കോട്: മനുഷ്യരെ വേര്‍തിരിക്കുന്ന മതിലല്ല വേണ്ടതെന്നും ഓഖിയും പ്രളയവും തകര്‍ത്ത തീരദേശ മേഖലയിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് വെണ്ട തെന്നും ചൂണ്ടിക്കാട്ടി ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഏകദിന ഉപവാസസമരം സംഘടിപ്പിച്ചു. മാനാഞ്ചിറയില്‍ ഉപവാസസമരം കേസരി മുഖ്യപത്രാധിപര്‍ ഡോ എന്‍.ആര്. മധു ഉദ്ഘാടനം ചെയ്തു.
ഓഖിദുരന്തത്തില്‍ എത്ര മത്സ്യത്തൊഴിലാളികള്‍ മരിച്ചെന്നു പോലും സര്‍ക്കാരിനറിയില്ലെന്ന് ഡോ. എന്‍.ആര്. മധു പറഞ്ഞു. ദുരിതബാധിതരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ശബരിമലയിലെ അയ്യപ്പഭക്തര്‍ക്കെതിരെ വനിതാ മതില് തീര്‍ക്കുന്നത്.
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് തീരപ്രദേശങ്ങള്‍ സന്ദര്ശിച്ചതിനാലാണ് സംസ്ഥാനമന്ത്രിമാര്‍ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തീരവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രളയദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്ന 17,000 വീടുകളില്‍ കേവലം 2000 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പുനര്‍നിര്‍മിച്ചത്. ഭാഗികമായി തകര്‍ന്ന രണ്ടുലക്ഷം വീടുകളുടെ കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. പ്രളയത്തിന്റെ പേരില്‍ വിദേശത്തും സ്വദേശത്തും പിരിച്ച സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് 10,000 രൂപ കൊടുത്തില്ല. ഇത് ചെയ്യാതെയാണ് 50 കോടി മുടക്കി ശബരിമലയെ തകര്‍ക്കാനുള്ള മതില് പണിയുന്നത്, മധു കുറ്റപ്പെടുത്തി.
ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഓഖി ദുരന്തനിവാരണ പാക്കേജ് നടപ്പാക്കുക, പ്രളയാനന്തര വാഗ്ദാനം പാലിക്കുക, യാനങ്ങളുടെ വര്‍ദ്ധിപ്പിച്ച ലൈസന്‍സ് ഫീസ് പിന്‍വലിക്കുക, നിര്‍ത്തലാക്കിയ ഭവനനിര്‍മാണപദ്ധതി പുനരാരംഭിക്കുക, ഇന്ധനങ്ങള്‍ സബ്സിഡിയോടെ ആവശ്യാനുസരണം ലഭ്യമാക്കുക, കടം എഴുതിത്തള്ളി ജപ്തി ഭീഷണിയില്‍ നിന്ന് മോചനം നല്‍കുക, ആനുകൂല്യങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുക, നിര്‍ദ്ദിഷ്ട ബജറ്റ് പദ്ധതി പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസം.
ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, പി. രഘുനാഥ്, ടി. പീതാംബരന്, ടി. റിനീഷ്, പി.കെ. ഗണേശന്, അഡ്വ അശ്വതി, അരുന്ധതി മാധവന്, ബിഎംഎസ് ജില്ലാ സെക്രട്ടറി ശശീന്ദ്രന്, ഹിന്ദുഐക്യവേദി സെക്രട്ടറി ഷൈനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: