തിരുവനന്തപുരം: ഏതാനും ഹിന്ദു സംഘടനകളെ മാത്രം ഉപയോഗിച്ചു സര്‍ക്കാര്‍ നടത്തുന്ന വര്‍ഗീയ മതില് കേരളത്തിന്റെ വിനാശമാണ് വിതക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഭാഗീയതയും വെറുപ്പും വിദ്വേഷവുമാണ് മതിലിന്റെ സന്ദേശം. ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഒരു പരിപാടി കേരളത്തിലാദ്യമാണെന്നും വനിതാ മതില് വിമോചനത്തിനുള്ളതല്ല മറിച്ച് വിഭാഗീയതയക്കുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
ലോകമെമ്പാടും മതിലുകള്‍ പൊളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ മതില് നിര്‍മിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ഇവരുടെ മാനസികാവസ്ഥ എല്ലാവര്ക്കും മനസ്സിലാകും. സര്‍ക്കാര്‍ ഒന്നിപ്പിക്കുകയാണ് ചെയ്യേണ്ടത്, എന്നാല്‍ ഇവിടെ കേരള സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനെ നിയമപരമായി നേരിടുവെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ശബരിമല വിഷയത്തിലാണെന്നു പറയുമ്പോഴും മറ്റ് സംഘാടകര്‍ അതംഗീകരിക്കുന്നില്ല. ശനിയാഴ്ച അധ്യാപകരോട് അധികം ക്ലാസെടുക്കാന്‍ പറയുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അവധി നല്‍കാനും പറയുന്നത്. ഭൂരിപക്ഷം ആളുകളും വനിതാമതിലിന് എതിരാണെന്ന് ബോധ്യപ്പെടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: