ശിവഗിരി: ശിവഗിരിയില്‍ വന്ന് ശ്രീനാരായണ ഗുരുദേവന്റെ മഹത്വം ഘോര ഘോരം പ്രസംഗിക്കുന്നവര്‍ തന്നെ ജനുവരി ഒന്നിന് മതില് കെട്ടി തീര്‍ത്ഥാടനം അട്ടിമറിെച്ചന്ന് തുറന്നടിച്ച് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന് നന്നാവുക എന്നല്ല നന്നാവാതിരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മനുഷ്യന് നന്നാവുക എന്നതാണെങ്കില്‍ ജനുവരി ഒന്നിന് ശിവഗിരിയിലേക്ക് തീര്‍ത്ഥാടകരെ വരാന്‍ അനുവദിക്കാത്തത് എന്താണ്? ഇതിന്റെ പരിണിത ഫലം എന്താണ്? ഒരു പക്ഷേ ശിവഗിരിയെ ശുഷ്ക്കമാക്കിയപ്പോള്‍ ഇവരൊക്കെ അകത്ത് സന്തോഷിക്കുന്നുണ്ടാകാം. ഭഗവാനേ, ഇവര്‍ക്കു മാപ്പു നല്കേണമേ! എന്നാണ് ശിവഗിരിമഠത്തിന് പറയാനുള്ളത്.
ഗുരുദേവനെപ്പോലൊരു മഹാത്മാവ് ഈ ലോകത്തുണ്ടായിട്ടില്ലെന്ന് വിളിച്ചു പറയുന്നവരാണ് ജനുവരി ഒന്നിന് മതില് സൃഷ്ടിച്ചത്. ഭഗവാന് കല്പിച്ച് അനുഗ്രഹിച്ച ശിവഗിരി തീര്‍ത്ഥാടന ദിവസം തന്നെ തെരഞ്ഞെടുക്കണമായിരുന്നോ മതില് സൃഷ്ടിക്കാന്‍. ഇത് പ്രബുദ്ധരായ കേരള ജനത തിരിച്ചറിയണം. മഠത്തിന് പറയാനുള്ളത് നേരത്തേ പറയാന്‍ കഴിഞ്ഞില്ല. പറയാതിരുന്നതാണ്. പറയാനുള്ളത് പറയേണ്ട സമയത്ത് പറയാമെന്ന് ആഗ്രഹിച്ചു, സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
തീര്‍ത്ഥാടനം കഴിഞ്ഞ പ്രതീതിയായിരുന്നു, സമാപന ദിവസമായ ഇന്നലെ ശിവഗിരിയില്‍. വടക്കന്‍ ജില്ലകളില്‍ നിന്നും വരുന്നവര്‍ തീര്‍ത്ഥാടനം കഴിയുന്ന ഒന്നാം തീയതി മാത്രമാണ് സാധാരണ മടങ്ങാറുള്ളത്. മഹാസമാധിയിലും ശാരദാമഠത്തില്പ്പോലും തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നില്ല. വാഹന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് തീര്‍ത്ഥാടകള്‍ നേരത്തെ മടങ്ങിയത്. തീര്‍ത്ഥാടന ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെന്ന് ശിവഗിരി മഠവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: