കൊച്ചി: നവോത്ഥാനത്തിനെന്ന പേരില്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് നടത്തുന്ന വനിതാമതില്‍ ആരംഭിച്ചു. സംസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാണ് പലയിടത്തും പൊതുസമ്മേളനങ്ങള്‍ നടക്കുന്നത്. സ്ത്രീകളുടെ പങ്കാളിത്തം പലയിടത്തും കുറവാണ്. അതേസമയം വനിതാ മതിലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വര്‍ഗീയ മതിലാണ് ഉയരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഹൈക്കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്തുമാണ് വനിതാ മതിലെന്ന പേരില്‍ വര്‍ഗീയ മതില് സര്‍ക്കാര്‍ ചെലവില്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. വനിതാ മതില് കാരണം ഏറെ കുരുക്കിലാക്കിയത് കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളാണ്. കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുത്തില്ലെങ്കില്‍ വായ്പ റദ്ദാക്കുമെന്നാണ് ഭീഷണി. തൊഴിലുറപ്പുകാരോട് മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും പങ്കെടുക്കുന്നവര്‍ക്ക് അധികവേതനം നല്‍കാമെന്നും വാഗ്ദാനമുണ്ട്. ഇതിലൂടെ കേന്ദ്രഫണ്ട് വരെ ദുരുപയോഗം ചെയ്യുകയാണ്.
ഈ വിഭാഗങ്ങളിലുള്ളവരെക്കൊണ്ടും മതിലിന് ആളു തികയില്ലെന്നായതോടെയാണ് വിദ്യാര്‍ഥികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് പതിനെട്ടു വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് വിലക്കിയതോടെ ബാലാവകാശ കമ്മീഷനെ ഉപയോഗിച്ച് ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം എല്ലാ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും തങ്ങളുടെ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെ എല്ലാ വനിതകളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സര്‍ക്കുലറും അയച്ചിരുന്നു. പങ്കെടുക്കാത്ത വനിതാ ജീവനക്കാരുടെ കസേര തെറിക്കുമെന്നാണ് ഇടത് യൂണിയനുകളുടെ ഭീഷണി. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരോട് വരെ ജോലി നിര്‍ത്തിവച്ച് പങ്കെടുക്കാനാണ് ഉത്തരവ്. മതിലില്‍ പങ്കെടുക്കുന്നതിന് പ്രത്യേക സ്ഥലവും നിശ്ചയിച്ച് നല്‍കിയിരുന്നു.
വ്യാപക പണപ്പിരിവാണ് വനിതാമതിലിനായി നടത്തുന്നത്. വികലാംഗ, വാര്‍ധക്യ പെന്‍ഷന്‍കാരില്‍ നിന്നുവരെ പണം പിരിക്കുന്നു. ഖജനാവില്‍ നിന്നും 50 കോടി രൂപ ചെലവഴിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കണക്ക് കാണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും നിയമസഭയില്‍ മുഖ്യമന്ത്രി തെറ്റായ വിവരം നല്കിയതും കാരണം 50 കോടി ചെലവഴിക്കുന്നതില്‍ നിന്നും പിന്മാറി.
എന്നാല്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രി നടത്തുന്ന നാം മുന്നോട്ട് എന്ന പരിപാടി കഴിഞ്ഞ ആഴ്ച വനിതാ മതിലിനെക്കുറിച്ചായിരുന്നു. ഇതിനും നല്‍കണം ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍. കൂടാതെ മറ്റ് പരസ്യങ്ങളും സര്‍ക്കാര്‍ ചെലവില്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: