പണ്ട് സംശുദ്ധരായ നവോത്ഥാന നായകരുടെ നേതൃത്വത്തില്‍ പൈതൃകമായ മാനവികതയുടെ സാംസ്കാരിക അവബോധം ഉദാത്തമായ നിലയില്‍ ഉടലെടുത്തു. ഈ സാംസ്കാരിക പാത പിന്തുടര്ന്നപ്പോള് നവോത്ഥാന സങ്കല്പം അതിന്റെ പരമശ്രേഷ്ഠമായ പൂര്‍ണ്ണതയില്‍ സംഗമിച്ചു പോന്നു.
എന്നാല്‍ അധ:പതനോത്സുകരുടെ ഇടപെടലും സാമൂഹിക അന്ധതയും വിചിത്രമായ വിചിന്തനങ്ങളുടെ അധിനിവേശവും നിമിത്തം, സമചിത്തതയും സന്മനോഭാവവും എന്ന വീക്ഷണത്തില്‍ മൂല്യച്ച്യുതി സംഭവിച്ചു. ആചാരവിശ്വാസങ്ങള്‍ ഊട്ടി ഉറപ്പിക്കുവാന്‍ പ്രേരകമായ പ്രഭാഷകരില്‍ പ്രഥമസ്ഥാനീയനായിരുന്നു സന്ദീപ് ചൈതന്യ എന്ന സന്ദീപാനന്ദഗിരി. പക്ഷേ അന്ന് ആ ആശയങ്ങളുടെ മൂല്യമഹത്വത്തെ ഉദ്ഘോഷിച്ച സ്വാമി, ഈശ്വരവിശ്വാസികളെ കളങ്കപ്പെടുത്തുന്ന വചനങ്ങളാണ് ഇന്ന് ഉരുവിടുന്നത്. ഏതോ അജണ്ടയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് വര്‍ത്തിക്കുന്നത്. ഈ ആശയഗതി വ്യതിചലിപ്പിക്കലിനെ നവോത്ഥാനം എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന ചിലര്‍, ഭക്ത മനസ്സില്‍ ഉറച്ച ആചാരങ്ങളുടെ അന്തസത്തയെ മുറിവേല്‍പ്പിച്ചു.
ഗുരുവായൂരില്‍ നടന്ന ക്ഷേത്രപ്രവേശന വിളംബരവും വൈക്കം സത്യാഗ്രഹവും അക്കാലത്ത് നിലനിന്നിരുന്ന സവര്‍ണ്ണ-അവര്‍ണ്ണ വിവേചനം നിര്‍ത്തലാക്കിയത് ഒരു സാമൂഹിക പരിവര്‍ത്തനമായിരുന്നു. ഈ രണ്ടു സംഭവങ്ങളും ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടവയല്ല. ഇത്രയും വലിയൊരു പ്രക്ഷോഭവും വിളംബരവും നടന്ന ഗുരുവായൂരില്‍ സമീപകാലത്താണല്ലോ കേന്ദ്രമന്ത്രിയായിരുന്ന വയലാര്‍ രവിയുടെ(മകന് രവികൃഷ്ണയെ മാമോദീസ മുക്കിയതിനാല്)പൗത്രന്റെ ചോറൂണ് ചടങ്ങ് നടത്തിയതിന് ശേഷം നടഅടച്ച് തന്ത്രി പുണ്യാഹം തളിച്ചത്. എന്നാല്‍ ആ ആചാരങ്ങളിലെ പവിത്രത പാലിക്കാന്‍ ഒരു പൊതുപ്രവര്ത്തകന് മര്യാദ കാണിച്ചതും ശ്രീനാരായണീയര്‍ ആ ചിട്ടയെ അംഗീകരിച്ചതും നാം ഓര്‍ക്കണം. അതാണ് നവോത്ഥാനം.
വനിതാ മതില് രൂപീകരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഹിന്ദുമത വിഭാഗങ്ങളെയും ഹിന്ദുസംഘടനകളെയും മാത്രമാണ് ക്ഷണിച്ചത്. ആ തീരുമാനത്തിലൂടെ ഉറങ്ങിക്കിടന്ന വര്‍ഗ്ഗ-വര്‍ണ്ണ വിവേചനം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇടയായി. പിന്നീടു പട്ടികയില്‍ മാറ്റംവരുത്തി. ജാതി-മത ഭേദമന്യേ പങ്കെടുപ്പിക്കുവാന്‍ ചേരുവയില്‍ പലവട്ടം തിരുത്തുവരുത്തി. ശബരിമല വിഷയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ആവര്‍ത്തിച്ചിട്ട് ഇപ്പോള്‍ ശബരിമല വിഷയം തന്നെയാണ് മതില്‍കെട്ടാന്‍ പ്രേരകമായത് എന്ന് തീര്‍പ്പാക്കി. ഇത് സാംസ്കാരിക അരാജകത്വം, സവര്‍ണ്ണ-അവര്‍ണ്ണ കൂട്ടായിലെ വിള്ളല്‍, ജാതീയമായ വൈരുദ്ധ്യാത്മകമായ വിസ്ഫോടനം എന്നിവയ്ക്കുതകുന്ന ഊര്‍ജ്ജം പ്രസരിപ്പിക്കുവാന്‍ ഇടനല്കും.
ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിയെ നിയമിച്ച് പൂജാകര്‍മ്മങ്ങള്‍ നടത്തിച്ചാല്‍ അതായിരിക്കും ഏറ്റവും നല്ല നവോത്ഥാന മാതൃക.
മധുരാജ് കെ.എന്‍, മണപ്പുറം
ഭരണം കണ്ടു പഠിക്കണം മുഖ്യമന്ത്രീ…
1965ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധകാലത്ത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. അന്ന് ശാസ്ത്രിജി കുടുംബത്തില്‍ സാമ്പത്തിക അച്ചടക്കമുണ്ടാക്കാന്‍ തിങ്കളാഴ്ച ഉപവാസമെടുത്തു, മകന് സുനില്‍ ശാസ്ത്രിയുടെ ട്യൂഷന് നിര്‍ത്തി. അച്ചടക്കം പാലിച്ച് ഉണ്ടാക്കിയ പണം യുദ്ധ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പിന്നീടാണ് അദ്ദേഹം ജനതയോട് യുദ്ധഫണ്ടിലേക്ക് സംഭാവന നല്കാന് ആവശ്യപ്പെട്ടത്.
ഇവിടെ ഇതാ ഒരു മുഖ്യമന്ത്രി ധൂര്‍ത്തിന്റെ എവറസ്റ്റ് കൊടുമുടിയില്‍ കയറി നിന്നിട്ട് ജനങ്ങളോട് ആഹാരം ഉപേക്ഷിച്ചു വെള്ളപ്പൊക്കദുരന്തത്തിന് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുന്നു. ആരുടേയും ആഹ്വാനം ഇല്ലാതെ കമ്മലൂരി ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്ത വീട്ടമ്മയും, സൈക്കിള്‍ വാങ്ങാന്‍ വച്ചിരുന്ന പണം സംഭാവന കൊടുത്ത കുട്ടിയും, ചെറുസമ്പാദ്യമായ കുടുക്കപൊട്ടിച്ച് കൊടുത്ത വീട്ടമ്മയുമെല്ലാം ഇവിടെ ഉണ്ട്. ജീവന് തന്നെ ബലിയായി കൊടുത്ത സേവാഭാരതി പ്രവര്‍ത്തകരുമുണ്ട്…. അവരെയൊന്നും മുഖ്യന് അറിയില്ലെന്നേയുള്ളു.
ഈ അവസരത്തിലാണ് 50 കോടി രൂപയുടെ പൊതുമുതലെടുത്ത് വനിതാ മതില് നിര്‍മ്മിച്ച് ഷോ കാണിക്കുന്നത്. ഇത് ഒരു പരിഷ്കൃത ഭരണകൂടത്തിന് യോജിച്ചതല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ നവോത്ഥാന നായകന്മാര് ജാതിയുടെ മതില് തകര്‍ത്തു കളയുകയാണ് ചെയ്തത്. ഇവിടെ അത്തരം മതിലുകള്‍ വീണ്ടും കെട്ടിപ്പൊക്കുന്നു. ഭാവിയിലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ കേരളാമോഡല്‍ പോള്‍പോട്ടിനേയും ചെഷസ്ക്യൂവിനെയുമെല്ലാം വിലയിരുത്തട്ടെ.
രഘുമോഹന്‍ കുമാര്‍, എറണാകുളം
യഹോവാ സാക്ഷികളെപ്രത്യേക മതമാക്കണം
ശിവഭക്തരായ വീരശൈവര്‍ ഉള്‍പ്പെടെയുള്ള ലിംഗായത്ത് വിഭാഗക്കാരെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ആവശ്യം കര്‍ന്നാടകത്തിലെ മുന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും അതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു നല്‍കുകയും ചെയ്തതാണ്. ഹിന്ദു മതത്തില്‍ പൊതുവായുള്ളവയില്‍ നിന്നു ഭിന്നമായ ആചാര, വിശ്വാസ രീതികള്‍ ഉള്ളവരെന്ന പരിഗണനയിലാണ് ആ ശുപാര്‍ശ നല്‍കിയത് സമാനമായി, ക്രിസ്തുമതത്തില്‍ പേരുള്ള ഒരു വിഭാഗമാണ് യഹോവാ സാക്ഷികള്‍. ക്രിസ്ത്യാനികള്‍ ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ യഹോവാ സാക്ഷികള്‍ , യഹൂദരെ പോലെ, യഹോവയായ ദൈവത്തിലാണ് വിശ്വസിക്കുന്നത്. ഈ യഹോവയുടെ പുത്രനാണ് മനുഷ്യാവതാരം ചെയ്ത യേശുവെന്ന വിശ്വാസത്തിലാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ ക്രിസ്തുമതം ഉണ്ടായത്. എന്നാല്‍ യഹോവാ സാക്ഷികള്‍ ക്രിസ്ത്യാനികകളുടെ വിശ്വാസങ്ങളോ ആചാരങ്ങളോ പിന്തുടരാത്തതിനാല്‍ പ്രത്യേക മത പദവിക്ക് അര്‍ഹരാണ്. കേരളത്തില്‍ തന്നെ മൂവായിരത്തിലേറെ യഹോവാ സാക്ഷികള്‍ ഉണ്ട്. എല്ലാ രാജ്യത്തും സമാന വിശ്വാസികളുണ്ട്.
ജോഷി ബി.ജോണ്‍, കൊല്ലം
വാദിയും പ്രതിയും കൂറ് മാറ്റക്കാരും ഒരേമുന്നണിയില്‍!
നാല് പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ച് കൂടുതല്‍ശക്തരായിമാറിയത്രേ! രാഷ്ട്രീയ നിരീക്ഷകരുടെ ചില സംശയങ്ങള്‍ കുറിക്കട്ടെ, മുതിര്‍ന്ന സി.പി.എം.നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് കേസ് നടത്തി ജയില്‍ശിക്ഷവാങ്ങിക്കൊടുത്ത കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപ്പിള്ളയെ ഉള്‍പ്പെടുത്തിയത് ലജ്ജാകരമല്ലേ? ഇടമലയാര്‍ കേസ്സ് കേരളത്തില്‍ വന്‍ ചര്‍ച്ചയായിരുന്നല്ലോ? വാദിയും പ്രതിയും ഒരേ മുന്നണിയില്‍ അടുത്തടുത്തിരിക്കാന്‍ ഇടതുമുന്നണി നേതാക്കള്‍ക്ക് നാണമില്ലേ? കൂട് വിട്ട് കൂടുമാറിയ പഴയ ജനതാദള്‍ ഇന്ന് എല്‍ജെഡി എന്നപേരില്‍ മുന്നണിയുടെ ഭാഗമായി. ജനാധിപത്യത്തില്‍ എന്തെല്ലാം കാണാനിരിക്കുന്നു!
-ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
നവോത്ഥാന മതിലല്ല
നവോഥാന മതിലല്ല, ആര്‍ത്തവ മതില്‍് തന്നെയാണ് പണിതത്. ആരുണ്ടിവിടെ കാണട്ടെ എന്ന തരത്തില്‍ ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വ്യക്തത വരുത്തല്‍, ന്യായീകരണ തൊഴിലാളികളുടെ വായടപ്പിച്ചു. ഇങ്ങിനെ ഒരു അനാവശ്യ മതില് നിര്‍മിക്കാനായി ആളും അര്‍ഥവും നല്കിയ സമുദായ നേതാവു സാമൂഹ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന സമുദായ അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ബാദ്ധ്യസ്ഥരാണ്. കേരളത്തില്‍ നവോത്ഥാനത്തിനു വിത്തുപാകി ആരംഭം കുറിച്ചതും നേതൃത്വം നല്കിയതും ശ്രീ നാരായണ ഗുരുവും തുടര്‍ന്നുവന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കളും ആണ്. അന്നൊന്നും ആര്‍ത്തവം ഒരു നവോഥാനം വേണ്ടുന്ന വിഷയമായി, ഗുരുവോ മറ്റു സാമൂഹ്യ പരിഷ്കര്‍ത്താക്കളോ ചിന്തിച്ചുപോലുമില്ല. ഇപ്പോള്‍ ആചാരസംരക്ഷണത്തിനായി വിശ്വസികളോടൊപ്പവും, അതേ ആചാരങ്ങളെ തകര്‍ക്കുവാന്‍ അവിശ്വസികളോടൊപ്പവും ഇരു വള്ളങ്ങളില്‍ കാലുവച്ചു നില്‍ക്കുന്നത് നായാടിമുതല്‍ നമ്പൂതിരി വരെയുള്ളവരെ ബോദ്ധ്യ പെടുത്തുവാന്‍ കഷ്ട പെടേണ്ടിവരും.
മുരളി കുടശനാട്
(മുന്‍ യോഗം കൗണ്‍്സിലര്‍)
കുടശനാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: