ശിവഗിരി: ഗുരുദര്‍ശനത്തിന്റെ സത്തയിലേക്ക് കേരളം തീര്‍ഥയാത്ര നടത്തിയ മൂന്ന് ദിനങ്ങള്‍ പിന്നിട്ട് ശിവഗിരിതീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി. വനിതാ മതില് പങ്കാളിത്തത്തില്‍ കുറവു വരുത്തിയെങ്കിലും ഗുരു മുന്നോട്ട് വച്ച തീര്‍ഥാടനലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടന്ന സമ്മേളനങ്ങളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
സമാപനസമ്മേളനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. നവകേരളം വിശ്വാസകേരളമായിരിക്കണമെന്നും വിശ്വാസ കേരളം ഗുരുവിന്റെ പാതയിലൂടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. കേരള നവോത്ഥാനം മനസ്സിലാക്കാന്‍ ഗുരുവിനെ മനസ്സിലാക്കിയാല്‍ മതിയെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
ശിവഗിരിതീര്‍ത്ഥാടനം ജനമനസ്സുകളില്‍ ഉണ്ടാക്കുന്ന വികാരവിചാരങ്ങള്‍ മഹത്തരമാണ്. ആത്മസുഖമാണ് തീര്‍ഥാടനം നല്‍കുന്നത്. അതെന്നും നില്നില്ക്കും. തീര്‍ഥാടനത്തില്‍ നമ്മുടെ ഉള്ളില്‍ ദര്‍ശനത്തിന്റെ വിസ്ഫോടനമാണ് സംഭവിക്കുന്നത്. അതില്‍ സ്വാര്‍ഥമായ ഇടുങ്ങിയ ചിന്തകളെല്ലാം ഭസ്മമായിപ്പോകും. ഗുരു വെറും ചിന്തകനായിരുന്നില്ല, ദര്ശകനായിരുന്നൂ.
ആചാരം മാര്‍ഗമാണ്. സത്യമാണ് ലക്ഷ്യം. നാശമില്ലാത്ത ചിന്തകളും ആശയങ്ങളുമാണ് ഗുരു. ആ ദര്‍ശനം സമൂഹപുരോഗതിയുടെ ഉജ്ജ്വലസ്രോതസ്സാണ്. വൈജാത്യത്തിലും നമ്മെ കൂട്ടിയിണക്കുന്ന ഏകത്വം ഗുരു നമുക്ക് ചൂണ്ടിക്കാണിച്ചു തന്ന പട്ടുനൂല്ച്ചരടാണ്. ഗുരു ജനഹൃദയങ്ങളെ ആ പട്ടുനൂല്ച്ചരടിനാല് കോര്‍ത്തിണക്കി, കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു. ജന്മഭൂമി പുറത്തിറക്കിയ ഗുരുവരുള്‍ എന്ന പുസ്തകത്തിന്റെ വിതരണോദ്ഘാടനം രമേശ് ചെന്നിത്തലയ്ക്ക് നല്കി കുമ്മനം രാജശേഖരന് നിര്‍വഹിച്ചു.
സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി വിശാലാനന്ദ, ഡോ. എ. സമ്പത്ത് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, റോജിജോണ്‍ എംഎല്‍എ, കെ. സുരേന്ദ്രന്, ടി.പി. സെന്‍കുമാര്‍, അമ്പലത്തറ രാജന്, കെ. ചന്ദ്രബോസ്, കെ.വി. സുഗുണന്, എ.ജി. തങ്കപ്പന്, പി. സുന്ദരം, വി. പ്രേംരാജ്, പി.ടി. മന്മഥന്, കെ.ജി. സുരേഷ് പരുമല, വണ്ടന്നൂര്‍ സന്തോഷ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: