ന്യൂദല്‍ഹി: മുത്തലാഖ് നിരോധിച്ചുള്ള ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിധിക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതിന് മുമ്പല്ല കൊണ്ടുവന്നതെന്ന് ഓര്‍ക്കണം. മതവിഷയത്തിലുള്ള ഇടപെടലല്ല സര്‍ക്കാര്‍ നടത്തിയത്. പാക്കിസ്ഥാന് അടക്കമുള്ള ലോകത്തിലെ വിവിധ മുസ്ലിം രാഷ്ട്രങ്ങള്‍ മുത്തലാഖ് നിരോധിച്ചതാണെന്നും മോദി പറഞ്ഞു.
റഫാലില്‍ തനിക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിക്കുന്നവരാണ് രാജ്യത്തെ സുരക്ഷാ സൈന്യത്തെ ദുര്‍ബലപ്പെടുത്തിയതെന്ന് മോദി കുറ്റപ്പെടുത്തി. നാലുതലമുറയായി രാജ്യം ഭരിക്കുന്ന, രാജ്യത്തെ ആദ്യകുടുംബം എന്ന വിശേഷണം സ്വയം അണിഞ്ഞവര്‍ അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങി നടക്കുന്നവരാണെന്നും മോദി പരിഹസിച്ചു.
മോദിയും അമിത് ഷായുമാണ് ബിജെപി നയിക്കുന്നതെന്ന് പറയുന്നവര്‍ പാര്‍ട്ടിയെപ്പറ്റി യാതൊന്നുമറിയാത്തവരാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപി. എല്ലാ സ്ഥലത്തും ശക്തരായ നേതൃത്വം ബിജെപിക്കുണ്ട്. ബൂത്ത് തലം മുതല്‍ സംഘടന ശക്തമാണ്. അവരാണ് പാര്‍ട്ടിയെ നയിക്കുന്നത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ മഹാസഖ്യവും തമ്മിലുള്ള പോരാട്ടമായി മാറുമെന്നും മോദി പറഞ്ഞു. ആര്‍ബിഐ ഗവര്‍ണ്ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിക്കാര്യം ആറേഴു മാസം മുന്‍പ് പറഞ്ഞിരുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തനിക്ക് വ്യക്തിപരമായി കത്തെഴുതിയതായി മോദി വെളിപ്പെടുത്തി.
ആര്‍ബിഐ ഗവര്‍ണ്ണര്‍ എന്ന നിലയ്ക്ക് ഉൗര്‍ജിത് പട്ടേല്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തത്. ഉറി പട്ടാള ക്യാമ്പിലെ ഭീകരാക്രമണ ശേഷമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് ആസൂത്രണം ചെയ്തത്. ജയിച്ചാലും തോറ്റാലും ആക്രമണം നടത്തിയശേഷം പ്രഭാതത്തിനു മുന്‍പ് എത്തണമെന്നാണ് സൈനികര്‍ക്ക് ഞാന്‍ നല്കിയ സന്ദേശം. രാത്രി മുഴുവന്‍ താന്‍ ആ സൈനിക നീക്കം ശ്രദ്ധയോടെ വിലയിരുത്തി. വലിയ റിസ്ക്ക് ആണ് സൈന്യം അന്ന് ഏറ്റെടുത്തത്. രാഷ്ട്രീയപരമായി ആ റിസ്ക്കിന്റെ കാര്യം താന്‍ ഗൗനിച്ചിട്ടുപോലുമില്ല. നോട്ട് അസാധുവാക്കല്‍ തിരക്കിട്ടെടുത്ത തീരുമാനമല്ല. കള്ളപ്പണം ഉണ്ടെങ്കില്‍ പിഴ അടച്ച് അത് നിക്ഷേപിക്കാമെന്ന് ഒരു വര്‍ഷം മുന്‍പേ ഞങ്ങള്‍ പറയുന്നതാണ്.
പക്ഷെ മോദിയും മറ്റുള്ളവരെപ്പോലെ ഒത്തുതീര്‍ക്കുമെന്ന് ഇക്കൂട്ടര്‍ കരുതി. കുറച്ചുപേരേ സ്വയം വെളിപ്പെടുത്താന്‍ തയ്യാറായി വന്നുള്ളൂ, മോദി പറഞ്ഞു. കാര്‍ഷിക വായ്പ്പകള്‍ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം വെറും രാഷ്ട്രീയ തട്ടിപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: