ആലപ്പുഴ: കൊട്ടിഘോഷിച്ച് സര്‍ക്കാരും ഇടതുപക്ഷവും സംഘടിപ്പിച്ച വനിതാ മതില് ആലപ്പുഴ ജില്ലയില്‍ പലയിടത്തും പൊളിഞ്ഞു. ചില സ്ഥലങ്ങളില്‍ മതിലിനു പകരം ചങ്ങല തീര്‍ത്താണ് സംഘാടകര്‍ മുഖം രക്ഷിച്ചത്. മുതിര്‍ന്ന നേതാവ് കെ.ആര്. ഗൗരിയമ്മ പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായി.
ജില്ലയില്‍ കണിച്ചുകുളങ്ങര കവല, കലവൂര്‍, കൊമ്മാടി, ആലപ്പുഴ ടിഡി സ്കൂളിനു തെക്കുഭാഗം, കൊങ്ങിണി ചുടുകാട്, പുന്നപ്ര പവര്‍ ഹൗസിനു തെക്കുവശം, പുറക്കാട് മുരിക്കുവേലി ക്ഷേത്രത്തിനു സമീപം തുടങ്ങിയ പ്രദേശങ്ങളിലാണ് മതില് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. സംഘാടനത്തിലെ പിഴവാണ് പലയിടത്തും മതില് പൊളിയാന്‍ കാരണമെന്നാണ് ന്യായീകരണമെങ്കിലും ആളെക്കൂട്ടാന്‍ കഴിയാഞ്ഞത് വന്‍ വീഴ്ചയായാണ് വിലയിരുത്തല്‍.
ആളില്ലായ്മ പരിഹരിക്കാന്‍ പലസ്ഥലങ്ങളിലും കുട്ടികളെ അടക്കം അണിനിരത്തേണ്ടിവന്നു. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബം പങ്കെടുത്ത ഭാഗത്തുപോലും യഥാസമയം ആളില്ലായിരുന്നു. കൈകള്‍ ചങ്ങലപോലെ പിടിച്ചാണ് ഇവിടെ മുഖം രക്ഷിച്ചത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഭാര്യയും മതിലില്‍ പങ്കാളിയായില്ല. കെ.ആര്. ഗൗരിയമ്മയെ മന്ത്രി ജി. സുധാകരന് അടക്കമുള്ളവര്‍ വീട്ടില്‍ പോയി ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ എത്തിയില്ല. ജെഎസ്എസ്സിനുള്ളിലെ ശക്തമായ എതിര്‍പ്പാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ദേഹാസ്വാസ്ഥ്യം മൂലമാണ് ഗൗരിയമ്മ പങ്കെടുക്കാതിരുന്നതെന്നാണ് സംഘാടകര്‍ പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: