പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവും മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗവുമായ ബി.എസ്. അനീഷ്മോന് ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിക്കുന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ വന്‍ പ്രതിഷേധം. അനീഷ്മോന് പഞ്ചായത്ത് അംഗത്വം രാജിവച്ച് മാപ്പ് പറയണമെന്ന് മെഴുവേലി ആനന്ദഭൂതേശ്വരം 65-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗം എന്ന നിലയില്‍ അനീഷ്മോനെ ബഹിഷ്കരിക്കാന്‍ യോഗം തീരുമാനിച്ചു.
ക്ഷേത്രവും സ്കൂളുമടക്കം എസ്എന്‍ഡിപി ശാഖായോഗം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡിന്റെ പ്രതിനിധിയാണ് അനീഷ്മോന്. തെങ്ങ് കയറേണ്ടവന്‍ ശിവപ്രതിഷ്ഠ നടത്തിയ നാടാണ് കേരളമെന്ന് ഗുരുദേവന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേര്‍ത്ത പോസ്റ്റാണ് അനീഷ്മോന് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്. ഇത് ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ശാഖായോഗം ചൂണ്ടിക്കാട്ടി. സമൂഹം ആരാധിക്കുന്ന ഗുരുദേവന്റെ ഖ്യാതി ഇന്ന് ലോകമെമ്പാടും പ്രചരിച്ചുവരികയാണ്.
ഭരണകൂടങ്ങള്‍ അംഗീകാരങ്ങള്‍ നല്‍കിവരുന്ന ഗുരുവിനോടും ഗുരുവിനെ ആദരിച്ചുവരുന്ന ജനസമൂഹത്തോടും കടുത്ത നിന്ദയാണ് അനീഷ്മോന് നടത്തിയത്. അപകീര്‍ത്തികരമായ ഈ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ആനന്ദഭൂതേശ്വരം 65-ാം നമ്പര്‍ ശാഖായോഗം, എസ്എന്‍ ട്രസ്റ്റ് ലോക്കല്‍ കമ്മിറ്റി, എസ്എന്‍ യൂത്ത് മൂവ്മെന്റ് എന്നിവയുടെ സംയുക്ത പ്രതിഷേധയോഗം ശാഖ പ്രസിഡന്റ് പി.കെ. പീതാംബരന് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ. സജീവ് അധ്യക്ഷനായി. സെക്രട്ടറി എ.എന്‍. ജയപ്രകാശ്, സുനില്‍ കുമാര്‍ മേടയില്‍, സജി വട്ടമോടി, പി.വി. വിനു, കെ.കെ. സാലു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: