തിരുവനന്തപുരം: മതിലുപോയിട്ട് ഒരു വേലികെട്ടാനുള്ള യോഗ്യതപോലും സിപിഎമ്മിനില്ലെന്ന് കലാമണ്ഡലം സത്യഭാമ. ശബരിമല പ്രശ്നത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി തുടരുന്ന നിരാഹാര സത്യഗ്രഹത്തിന്റെ മുപ്പതാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സത്യഭാമ.
കലാകാരിയെന്ന നിലയില്‍ എല്ലാ രാഷ്ട്രീയക്കാരുടേയും പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് കലാമണ്ഡലത്തിലേക്ക് പോയത്.
എന്നാല്‍, അവിടെ ചെന്നപ്പോള്‍ അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനമായിരുന്നു.
തൊഴിലിടങ്ങളിലെ പീഡനം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുളളൂ. കലാമണ്ഡലത്തില്‍ അത് ശരിക്കും അനുഭവിച്ചു. പലയിടത്തും പരാതി പറഞ്ഞു ഒരു ഫലവുമുണ്ടായില്ല. നട്ടെല്ലില്ലാത്ത ഒരു വിസിയാണ് ഇപ്പോള്‍ അവിടെയിരിക്കുന്നത്.
കലയെ കുറിച്ച് അത്യാവശ്യം കാര്യങ്ങള്‍ എങ്കിലും അറിയാവുന്നവരെ ഇത്തരം സ്ഥാനങ്ങളില്‍ ഇരുത്തണം. പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചതെന്നും സത്യഭാമ പറഞ്ഞു.
പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്, കണ്ണൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേമം മണ്ഡലത്തിലെ പ്രവര്‍ത്തകരും അഞ്ചുദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ശിവരാജന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: