ആലപ്പുഴ: വനിതാ മതില് ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണ് നടത്തുന്നതെന്ന് സംഘാടകര്‍ തന്നെ വെളിപ്പെടുത്തിയതോടെ സമുദായ സംഘടനാ പ്രവര്‍ത്തകരും, കുടുംബാംഗങ്ങളും മതില് ബഹിഷ്ക്കരിച്ചു. ഒരു വിഭാഗം നേതാക്കളും, മൈക്രോഫിനാന്‍സ് ഉള്‍പ്പടെയുള്ള സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളായ വനിതാ പ്രവര്‍ത്തരും മാത്രമാണ് മതിലില്‍ പങ്കെടുത്തത്.
മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതിനാലാണ് അവരില്‍ ഭൂരിപക്ഷവും പങ്കാളികളായത്. മതില് നടത്തുന്നത് നവോത്ഥാനത്തിനാണെന്ന് പ്രഖ്യാപിച്ചിരുന്ന ചില സമുദായ സംഘടനാ നേതാക്കള്‍ ഇന്നലെ രാവിലെ നിലപാട് മാറ്റിയതോടെയാണ് സംഘടനയില്‍ അംഗങ്ങളായവര്‍ വിട്ടുനിന്നത്. ഇടതുപക്ഷ അനുകൂലികളായ പ്രാദേശിക സമുദായ നേതാക്കള്‍ വീടുകള്‍ കയറിയിറങ്ങി നിര്‍ബന്ധിച്ചെങ്കിലും ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് പിന്തുണയില്ലെന്ന് അവര്‍ വ്യക്തമാക്കി.
മതിലിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ സമുദായ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള ആലപ്പുഴ ജില്ലയില്‍ പോലും ഇതായിരുന്നു അവസ്ഥ. സംഘടനാ നേതാക്കളുടെ തട്ടകത്തില്‍ പോലും മതിലിനെ സമുദായസംഘടനാ പ്രവര്‍ത്തകര്‍ കൈയൊഴിഞ്ഞു.
മതിലിന്റെ സാഹചര്യം ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി തന്നെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോടെയാണ് ക്ഷേത്രവിശ്വാസികള്‍ മതിലില്‍ നിന്ന് അകന്നത്. മതിലിന്റെ ഭാഗമാകണമെന്നു സമുദായാംഗങ്ങളോടു നിരന്തരം ആഹ്വാനം ചെയ്ത എസ്എന്‍ഡിപി, കെപിഎംഎസ് നേതൃത്വങ്ങള്‍ അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാനാകാതെ വെട്ടിലായി. സിപിഎമ്മും സര്‍ക്കാരും തങ്ങളെ പറഞ്ഞു കബളിപ്പിച്ചെന്നും, അവസാനനിമിഷം വിട്ടു നില്ക്കാന് കഴിയാത്ത അവസ്ഥയിലായെന്നുമാണ് സമുദായ നേതാക്കള്‍ തങ്ങളുടെ അടുപ്പക്കാരോട് വെളിപ്പെടുത്തുന്നത്. മതില് നഷ്ടക്കച്ചവടമായെന്ന് അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞു.
വ്യാപക അതൃപ്തിയാണ് നേതൃത്വത്തിനെതിരെയുള്ളത്. മതില് സംഘടിപ്പിക്കുന്നത് ശബരിമലയ്ക്കെതിരാണെന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അല്ലെന്ന് പറയാന്‍ മുന്നില്‍ നിന്നതും സമുദായ നേതാക്കളായിരുന്നു.
ശബരിമലയ്ക്കെതിരാണെങ്കില് മതിലില്‍ പങ്കെടുക്കില്ലെന്ന് വരെ പരസ്യമായി പറഞ്ഞ സമുദായ നേതാക്കള്‍ പൊടുന്നനെ നിലപാട് മാറ്റിയതും ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: