ചങ്ങനാശേരി: ഈശ്വര വിശ്വാസത്തിനും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്ക്കുമെതിരെയുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് വനിതാ മതിലെന്ന് എന്‍എസ്എസ്. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനെതിരെയുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു.
ശബരിമല യുവതീപ്രവേശനവും നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി നവോത്ഥാനത്തെ ബന്ധപ്പെടുത്തേണ്ടതില്ലെന്ന ഉത്തമവിശ്വാസത്തിലാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്എസ് വിട്ടുനിന്നത്. അതിന് മുമ്പ് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. റിവ്യൂ ഹര്ജികളിന്മേല് ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനാണ് ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്. എന്നാല്‍, സ്റ്റേ അനുവദിച്ചതുമില്ല.
ഈ സാഹചര്യത്തിലെങ്കിലും നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും വിവേകപൂര്‍വവും അനുകൂലവുമായ ഒരു സമീപനം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി അനുവാദകനായിരുന്നു.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഉറപ്പുവരുത്തുന്നതിന് എസ്.ആര്. സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പ്രമേയം എന്‍.വി. അയ്യപ്പന്‍പിള്ള അവതരിപ്പിച്ചു. ഹരികുമാര്‍ കോയിക്കല്‍ അനുവാദകനായിരുന്നു.
മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ടിന് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ടിന്റെ പരിധിയില്‍പ്പെടുന്ന പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം എം. സംഗീത് കുമാര്‍ അവതരിപ്പിച്ചു. കലഞ്ഞൂര്‍ മധു അനുവാദകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: