കണ്ണൂര്‍: കേരളത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവം. ആഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വം മാവോയിസ്റ്റുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തണലാകുന്നു. കഴിഞ്ഞ ദിവസം കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ മാവോയിസ്റ്റുകള്‍ സായുധരായി പ്രകടനം നടത്തിയത് പോലീസിന്റെ ജാഗ്രതക്കുറവായാണ് വിലയിരുത്തുന്നത്.
മാവോയിസ്റ്റ് സാന്നിധ്യം വര്‍ഷങ്ങളായി തുടരുന്ന പ്രദേശത്ത് പരസ്യമായി സായുധരായി അവര്‍ ജനമധ്യത്തിലിറങ്ങിയത് പോലീസിനെ ഞെട്ടിച്ചു. കണ്ണൂരിന്റെ മലയോര മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം തുടരുന്നതായി നാട്ടുകാരും ഇന്റലിജന്‍സ് വിഭാഗവും പല തവണ അറിയിച്ചിരുന്നുവെങ്കിലും ആഭ്യന്തര വകുപ്പ് ഇത് ഗൗരവത്തിലെടുത്തില്ല. രണ്ടുവര്‍ഷമായി മാവോയിസ്റ്റ് സാന്നിധ്യത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസോ അന്വേഷണ ഏജന്‍സികളോ തയാറായില്ല എന്ന് പ്രദേശവാസികളും കുറ്റപ്പെടുത്തുന്നു.
വര്‍ഷങ്ങളായി തണ്ടര്‍ബോള്‍ട്ടും പോലീസും തേടുന്ന സി.പി. മൊയ്തീന് അടങ്ങിയ സംഘം കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ 15 മിനിറ്റ് ചെലവഴിച്ചിരുന്നു. ഇതിനിടയില്‍ മുദ്രാവാക്യം വിളിയും പോസ്റ്റര്‍ പ്രചാരണവും നടത്തി. നാലുപേരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. എകെ 47ഉം നാടന്‍ തോക്കും നാട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. മറഞ്ഞുനിന്നവരും ആയുധധാരികളായിരുന്നു എന്ന നിഗമനത്തിലാണ് പോലീസും നാട്ടുകാരും. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മാത്രം സ്ഥലത്തെത്തിയ പോലീസ് നടപടിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാവോവാദികളുടെ സാന്നിധ്യം കണ്ടെത്തുമ്പോഴൊക്കെ പോലീസ് എത്താന്‍ വളരെ വൈകുമെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുമ്പോള്‍ മാത്രം ജാഗ്രത കാണിക്കുന്ന പോലീസ് മറ്റു സമയങ്ങളില്‍ തെരച്ചില്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മാവോവാദികളുടെ ഗൃഹസന്ദര്‍ശനം മലയോര മേഖലകളില്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള നാല്പ്പത്തിനാലോളം പോലീസ് സ്റ്റേഷനുകളില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്നുണ്ട്. കണ്ണൂരില്‍ പേരാവൂര്‍, കേളകം, ചെറുപുഴ, ആറളം, കണ്ണവം, കൊട്ടിയൂര്‍ എന്നിവടങ്ങളില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പല സ്ഥലങ്ങളിലും മാവോയിസ്റ്റ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയ സന്നാഹങ്ങള്‍ ഇപ്പോഴും പൊടിപിടിച്ച് കിടക്കുകയാണ്. മാവോയിസ്റ്റുകളെ പിടികൂടാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ഒരു കോടിയിലധികം വിലയുള്ള നാല് വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: