തിരുവനന്തപുരം/ആറ്റുകാല്‍: വനിതാ മതില് ദിവസം സിപിഎം കുടുംബത്തിലെ വനിതകള്‍ക്ക് നേരെ സിപിഎമ്മിന്റെ ആക്രമണ ശ്രമം. സംഭവം നടന്നിട്ട് പോലീസ് എത്തിയത് പത്ത് മണിക്കൂറിന് ശേഷം.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ആറ്റുകാല്‍ ചിറമുക്കിലാണ് സംഭവം. ചിറമുക്കിന് സമീപം തെങ്ങുവിള വീട്ടില്‍ താമസിക്കുന്ന ശരത്തും സുഹൃത്തുക്കളും വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ആറ്റുകാല്‍ ശിങ്കാരതോപ്പിലുള്ള ഒരു സംഘം ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ ഇതുവഴി വാഹനത്തില്‍ അമിതവേഗത്തില്‍ വന്നു. ശരത്തിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളുടെ കൈ ഇവരുടെ വാഹനത്തില്‍ തട്ടി എന്നുപറഞ്ഞ് ഇവര്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. നാല്പതോളം വരുന്ന സംഘവുമായി തിരിച്ചെത്തി ശരത്തിന്റെ വീടാക്രമിച്ചു.
തടയാന്‍ ശ്രമിച്ച ശരത്തിന്റെ സുഹൃത്തുക്കളായ മുകേഷ്, അജീഷ്, ശങ്കര്‍ എന്നിവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇവര്‍ മൂന്നു പേരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മൂന്നു പേര്‍ക്കും തലയ്ക്കാണ് പരിക്ക്. വീട്ടിലുണ്ടായിരുന്ന ശരത്തിന്റെ സഹോദരന്റെ ഭാര്യയും മക്കളും കിടന്ന മുറിയുടെ ജനല്‍ അക്രമി സംഘം അടിച്ച് തകര്‍ത്തു. തുടര്‍ന്ന് മുന്‍വാതില്‍ തള്ളിതുറന്ന് വീടിന് അകത്തു കയറിയ സംഘം ശരത്തിന്റെ ഭാര്യ ഐശ്വര്യയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഐശ്വര്യ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു.
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും അടിച്ചുതകര്‍ത്ത ശേഷമാണ് അക്രമി സംഘം മടങ്ങിയത്. ചൈനി എന്നുപേരുള്ള വിഷ്ണു, ലുട്ടാപ്പി രാജേഷ് തുടങ്ങി കണ്ടാലറിയാവുന്ന നാല്പതോളം പേര്‍ക്കെതിരെയാണ് ശരത്തും കുടുംബവും പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം നടന്ന് മിനുട്ടുകള്‍ക്കകം ഫോര്‍ട്ട് പോലീസില്‍ വിവരം അറിയിച്ചിട്ട് പോലീസ് എത്തിയത് ഇന്നലെ രാവിലെ പതിനൊന്നോടെയാണ്.
സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മിന്റെ പ്രാദേശിക സംഘം ശ്രമിച്ചെങ്കിലും ശരത്തും കുടുംബവും വഴങ്ങിയില്ല. സ്ത്രീകള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചവരെ എത്രയും വേഗം പിടികൂടണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ആര്.സി ബീന പറഞ്ഞു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന് കഴിയാത്ത മുഖ്യമന്ത്രി വനിതാ മതില് നിര്‍മ്മിക്കുന്നത് അപഹാസ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: