ചാണ്ഡിഗഡ്: മുഹമ്മദ് അസറുദ്ദീന്റെ സെഞ്ചുറിക്കും കേരളത്തെ കരകയറ്റാനായില്ല. പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ പത്ത് വിക്കറ്റിന് തോറ്റു. ഏഴു മത്സരങ്ങളില്‍ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. ഇരുപത് പോയിന്റുമായി കേരളം ഗ്രൂപ്പ്് ബിയില്‍ രണ്ടാം സ്ഥാനത്താണ്.
ഒന്നാം ഇന്നിങ്ങ്സില്‍ 96 റണ്‍സ് ലീഡ് വഴങ്ങിയ കേരളം മഹുമ്മദ് അസറുദ്ദീന് അടിച്ചെടുത്ത 112 റണ്‍സിന്റെ പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്ങ്സില്‍ 223 റണ്‍സ് നേടി. തുടര്‍ന്ന് 128 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ പഞ്ചാബ് വിക്കറ്റ് നഷ്ടം കൂടാതെ 131 റണ്‍സ് നേടി വിജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ ജീവന്‍ജ്യോത് സിങ്ങും (48) ശുബ്മാന് ഗില്ലും (69) കീഴടങ്ങാതെ നിന്നു.
രണ്ടാം ഇന്നിങ്ങ്സില്‍ ശക്തമായി ചെറുത്തുനിന്ന മുഹമ്മദ് അസറുദ്ദീന് 168 പന്തില്‍ 12 ഫോറും രണ്ട് സിക്സറും അടിച്ചാണ് 112 റണ്‍സ് നേടിയത്്. വിഷ്ണു വിനോദ് 36 റണ്‍സും ഓപ്പണര്‍ രാഹുല്‍ 28 റണ്‍സും നേടി. ക്യാപ്റ്റന്‍ സച്ചിന് ബേബി (16), സഞ്ജു സാംസണ് (3), ജലജ് സക്സേന (3) എന്നിവര്‍ അനായാസം പുറത്തായി.
പഞ്ചാബിന്റെ ലെഗ് സ്പിന്നര്‍ മായങ്ക് മാര്കണ്ഡേയാണ് കേരളത്തെ തകര്‍ത്തത്. 56 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. എം.എസ്്.ഗോണി, ബാല്‍തേജ് സിങ് , സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. കൗള്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിങ്ങ്സില്‍ കൗള്‍ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു.
സ്കോര്‍: കേരളം 121, 223. പഞ്ചാബ് 217, വിക്കറ്റ് നഷ്ടം കൂടാതെ 131.
പ്രതികരിക്കാൻ ഇവിടെ എഴുതുക: