കുറവിലങ്ങാട്: കുറവിലങ്ങാടിന് സമീപം നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായി ആരോപണം. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാതെയാണ് സര്‍ക്കാരിന്റെ കള്ളക്കളി.
ഇത് ചിലരുടെ സ്വാധീനം മൂലമാണെന്ന ആരോപണവുമായി കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തെത്തി. കേസില്‍ ഇനിയും സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ കുടുംബം സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നാണ് ആരോപണം.
കന്യാസ്ത്രീ നല്കിയ പരാതിയില്‍ കഴിഞ്ഞ സപ്തംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലാ എന്ന രീതിയിലായി. കഴിഞ്ഞ നവംബറില്‍ തന്നെ അന്വേഷണ സംഘം കുറ്റപത്രം തയാറാക്കി സര്‍ക്കാരിന് നല്‍കിയതാണ്.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ് പ്രശ്നം. പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനാവശ്യമായ രേഖകള്‍ അടങ്ങിയ ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നാണ് സൂചന. ഇത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചിലര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്കിയ പരാതിയില്‍ നാലരമാസത്തെ അന്വേഷണത്തിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനായി പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ കുടുബാംഗങ്ങള്‍ക്കും മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ക്കും തെരുവില്‍ സമരം ചെയ്യേണ്ടിവന്നു. കേസ് നീട്ടിക്കൊണ്ട് പോയാല്‍ ഇനിയും തെരുവില്‍ ഇറങ്ങാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: