പരബ്രഹ്മ സ്വരൂപനായ ദേവന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന മന്ത്രങ്ങളാണ് ഇനി.
യോ ദേവാനാം പ്രഭവശ്ചോദ്ഭവശ്ച
വിശ്വാധിപോ രുദ്രോ മഹര്‍ഷി:
ഹിരണ്യഗര്‍ഭം ജനയാമാസ പൂര്‍വ്വം
സ നോ ബുദ്ധ്യാ ശുഭയാ സംയുനക്തു
ദേവന്മാരുടെ പ്രഭവത്തിനും ഉദ്ഭവത്തിനും കാരണമായവനും വിശ്വത്തിനു മുഴുവന്‍ നാഥനായവനും രുദ്രനും മഹാനായ ഋഷിയും ഹിരണ്യഗര്‍ഭന്റെ ജനയിതാവുമായ ആ ദേവന് നമുക്ക് ശ്രേയസ്കരമായ ബുദ്ധി നല്കട്ടെ.പ്രഭവത്തെ ജനനമായും ഉദ്ഭവത്തെ ഐശ്വര്യ കാരണമായും പറയുന്നു.
ദേവന്മാര് എന്ന് പറഞ്ഞത് ഇന്ദ്രിയങ്ങള്‍ എന്നും അര്‍ത്ഥമെടുക്കാം. ഇന്ദ്രിയങ്ങളുടെ ഉദ്ഭവത്തിനും പ്രവര്‍ത്തനത്തിനും കാരണമായയാള്‍ തന്നെ ബുദ്ധിയേയും പകര്‍ന്ന് നല്‍കും.
ഭക്തരുടെ പാപങ്ങളെ തീര്‍ത്ത് ജ്ഞാനം നല്കുന്നവനാണ് രുദ്രന്. ജ്ഞാനസ്വരൂപനായ ബ്രഹ്മത്തെ ഇവിടെ മഹര്‍ഷിയായി വിശേഷിപ്പിക്കുന്നു. ത്രികാലജ്ഞാനത്തോടെ എല്ലാം കാണുന്നവനും അറിയുന്നവനുമാണ് ബ്രഹ്മം. സൃഷ്ടിയില്‍ ഏറ്റവും ആദ്യമുണ്ടായതായ ഹിരണ്യഗര്ഭന് കൂടി ജനനം നല്‍കിയതാണ് ബ്രഹ്മം. പരമാത്മാവിന്റെ കാരുണ്യത്താല്‍ ബുദ്ധി തെളിഞ്ഞ് മോക്ഷം ലഭിക്കുവാനിടയാകട്ടെ എന്നാണ് പ്രാര്‍ത്ഥന.
യാ തേ രുദ്ര ശിവാ തനൂ –
രഘോരാപാപകാശിനീ
തയാ ന സ്തനുവാ ശന്തമയാ
ഗിരിശന്താഭിചാകശീഹി
വേദങ്ങളെ വെളിപ്പെടുത്തി സര്‍വ്വലോകത്തിനും മംഗളമരുളുന്ന രുദ്രദേവാ… മംഗളകരവും ഘോരമല്ലാത്തതും പാപം നീക്കി നന്മയെ നല്‍കുന്നതുമായ അങ്ങയുടെ സ്വരൂപത്തെ പ്രകടിപ്പിച്ച് ഞങ്ങളെ സുഖികളാക്കണേ
ശ്രീരുദ്രത്തില്‍ വരുന്ന ഒരു മന്ത്രഭാഗം കൂടിയാണിത്. ഗിരിശന്ത എന്നതിന് പര്‍വ്വതത്തിലിരുന്ന് മംഗളത്തെ നല്കുന്നവന് എന്നും അര്‍ത്ഥമുണ്ട്. വേദസ്വരൂപനായ ആ രുദ്രന് പാപങ്ങളെല്ലാം നീക്കി ഞങ്ങള്‍ക്ക് മംഗളവും ആനന്ദവും സുഖത്തേയും നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. പരമാനന്ദമനുഭവിക്കാന്‍ വേദം വെളിപ്പെടണം.
യാമിഷും ഗിരിശന്ത
ഹസ്തേ ബിഭര്‍ഷ്യസ്തവേ
ശിവാം ഗിരിത്ര താം കുരു
മാ ഹിംസീ: പുരുഷം ജഗത്
വേദങ്ങളരുളി അതിലൂടെ ഭക്തരെ രക്ഷിക്കുന്ന രുദ്ര പ്രയോഗിക്കാനായി അങ്ങയുടെ കൈയില്‍ പിടിച്ചിട്ടുള്ള അമ്പിനെ മംഗളമാക്കണേ… ഒന്നിനേയും കൊല്ലരുതേ… ജഗത്തിന് നാശമുണ്ടാക്കരുതേ…
ഈ മന്ത്രവും ശ്രീരുദ്രത്തില്‍ വരുന്നതാണ്. ഗിരിത്ര എന്നതിന് പര്‍വ്വതങ്ങളെ രക്ഷിക്കുന്നവനെന്ന് അര്‍ത്ഥമുണ്ട്. രുദ്രന്റെ കൈയിലെ അമ്പ് പ്രണവത്തിന്റെ പ്രതീകമാണ്. ഓങ്കാരം സാകാരത്തിന്റെയും നിരാകാരത്തിന്റെയും സൂചകമാണ്.
മഹാവാക്യ, പ്രണവ ജപത്തിലൂടെ നിഃശ്രേയസ്സിലേക്ക്, സാധകരെ എത്തിക്കുന്നതിനെയാണ് രക്ഷിക്കുക എന്ന് പറഞ്ഞത്. സാകാരോപാസന ചെയ്യുന്ന ഭക്തന്റെ പ്രാര്‍ത്ഥനയെയാണ് ഇവിടെ പ്രധാനമായും പറഞ്ഞിരിക്കുന്നത്.
കയ്യിലെ അമ്പ് ദുഷ്ടരുടെ നേര്‍ക്ക് പ്രയോഗിക്കും സജ്ജനങ്ങള്‍ക്ക് മംഗളത്തെ നല്‍കാനുമാണ്. ഭക്തരേയും ലോകത്തേയും നശിപ്പിക്കാതിരിക്കാനുള്ള പ്രാര്‍ത്ഥനയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: