സംസ്കാരശൂന്യനായ ഒരു ഏകാധിപതിയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തെളിയിച്ചിരിക്കുന്നു. ചരിത്രത്തിലെ എല്ലാ ഏകാധിപതികളെയുംപോലെ പിണറായിയും അധികാരത്താല്‍ അന്ധനാണ്. വനിതാ മതിലിന്റെ പിറ്റേന്ന് ആസൂത്രിതമായ ഒരു പോലീസ് ഓപ്പറേഷനിലൂടെ, അവിശ്വാസികളെന്ന് പലനിലയ്ക്കും കരുതാവുന്ന രണ്ട് സ്ത്രീകളെ-കനക ദുര്‍ഗയും ബിന്ദുവും-ഭക്തകളുടെ വേഷംകെട്ടിച്ച് ശബരിമല സന്നിധാനത്തെത്തിച്ച് ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ വരുത്തിത്തീര്‍ത്തിരിക്കുകയാണ്.
യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ശബരിമലയെ തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കണ്ട പിണറായി വിജയന്, മുഖ്യമന്ത്രിയെന്ന നിലയ്ക്കും ആഭ്യന്തര മന്ത്രിയെന്ന നിലയ്ക്കും പ്രകടിപ്പിച്ചുപോന്ന അഭിപ്രായങ്ങളും എടുത്തുപോന്ന നടപടികളും എന്തുവിലകൊടുത്തും ഹിന്ദുസമൂഹത്തെ അടിച്ചമര്‍ത്തുകതന്നെ ചെയ്യുമെന്ന മനഃസ്ഥിതിക്ക് തെളിവാണ്. മുഖ്യമന്ത്രിയെന്നല്ല, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരാളും ചെയ്യരുതാത്ത പ്രവൃത്തികളാണ് ശബരിമലയുടെ കാര്യത്തില്‍ ഒന്നിനു പുറകേ ഒന്നായി പ്രതികാരബുദ്ധിയോടെ പിണറായി നിര്‍വഹിച്ചുകൊണ്ടിരുന്നത്.
ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനമാകാം എന്നുമാത്രമാണ് സുപ്രീംകോടതി വിധി. യുവതികളെ നിര്‍ബന്ധമായും പ്രവേശിപ്പിച്ചുകൊള്ളണമെന്ന് 411 പേജുള്ള ഉത്തരവില്‍ ഒരിടത്തുമില്ല. എന്നിട്ടും ഈ വിധി ലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച് ശബരിമലയില്‍ അതിക്രമം കാണിക്കാനുള്ള ലൈസന്‍സായാണ് പിണറായി എടുത്തത്. സുപ്രീംകോടതിയില്‍നിന്നുണ്ടായ പല വിധികളുടെയും കാര്യത്തില്‍ കുത്സിതമായ മൗനം പാലിച്ചുകൊണ്ട് അയ്യപ്പഭക്തരോടും ഹിന്ദുക്കളോടും പിണറായി കമ്യൂണിസ്റ്റ് സഹജമായ വര്‍ഗശത്രുത കാണിച്ചു.
ശബരിമലയില്‍ പ്രവേശന വിലക്കില്ലെന്ന വിധിയുണ്ടായിട്ടും പ്രായപരിധി കഴിയുന്നതുവരെ കാത്തിരിക്കാനാണ് ബഹുഭൂരിപക്ഷമെന്നല്ല, ഏതാണ്ട് നൂറുശതമാനം സ്ത്രീകളും തയ്യാറായത്. അതവരുടെ ഉറച്ച തീരുമാനവുമായിരുന്നു. കോടതി അനുവദിച്ച സ്വാതന്ത്ര്യം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. ഇക്കാരണംകൊണ്ടുതന്നെ വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടാതെ കാത്തിരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാവണമായിരുന്നു. ജനവികാരത്തിന് വിലകല്‍പ്പിക്കുന്ന ഒരു ഭരണാധികാരിയുടെ കടമയും അതാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് ജനാധിപത്യത്തിന്റെ സൗന്ദര്യവുമാകുമായിരുന്നു.
സുപ്രീംകോടതിവിധിക്കെതിരെ ലോകവ്യാപകമായി എന്നുതന്നെ പറയാം, ഭക്തരുടെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിശോധിക്കാന്‍ കോടതി തീരുമാനിച്ചതോടെ ഫലത്തില്‍ യുവതീ പ്രവേശമാകാമെന്ന വിധിയുടെ അന്തിമ സ്വഭാവം നഷ്ടപ്പെടുകയുണ്ടായി. ദുരഭിമാനം മാറ്റിവച്ച് മുഖ്യമന്ത്രി പിണറായിക്ക് വിവേകത്തോടെ പെരുമാറാനുള്ള അവസരം കോടതിതന്നെ ഒരുക്കുകയായിരുന്നു. പക്ഷേ നിയമവാഴ്ചയിലും കോടതികളിലും വിശ്വസിക്കാത്ത ഒരു പാര്‍ട്ടിയുടെ നേതാവ് ഇതൊന്നും വകവയ്ക്കുകയില്ലല്ലോ. ശബരിമലയെ തകര്‍ക്കുകയെന്ന അജണ്ടയുമായി പിണറായി മുന്നോട്ടുതന്നെ പോയി.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ സ്ത്രീ സമൂഹത്തില്‍നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പിനെ മറികടക്കാനാണ് പുതുവത്സര ദിനത്തില്‍ വനിതാമതില്‍ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ സംവിധാനം സിപിഎമ്മിന് തീറെഴുതിയും, ഖജനാവിലെ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചും നിര്‍മിച്ച വനിതാമതില്‍ എന്തിനുവേണ്ടിയാണെന്നു പോലും കൃത്യമായി വിശദീകരിക്കാന്‍ പിണറായിക്ക് കഴിഞ്ഞില്ല. സ്ത്രീശാക്തീകരണമാണ്, സ്ത്രീ-പുരുഷ സമത്വമാണ്, നവോത്ഥാനമാണ് എന്നൊക്കെ അവസരവാദപരമായി സംസാരിക്കുകയാണ് പിണറായി ചെയ്തത്.
സ്ത്രീ ശാക്തീകരണം, സ്ത്രീപുരുഷ സമത്വം എന്നിവയ്ക്കുവേണ്ടി സിപിഎം നിലകൊള്ളുന്നു എന്നുപറഞ്ഞാല്‍ അതൊരു ക്രൂരമായ ഫലിതമായിരിക്കും. കെ.ആര്. ഗൗരിയമ്മയോട് സിപിഎം ചെയ്ത ചരിത്രപരമായ വഞ്ചന ഇത് ശരിവയ്ക്കുന്നു. 1987-ല്‍ ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചശേഷം അവരെ പുറംകാലുകൊണ്ട് തൊഴിച്ചകറ്റുകയാണ് പാര്‍ട്ടി ചെയ്തത്. ഒടുവില്‍ ജാതീയമായി അധിക്ഷേപിച്ച് പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളുകയും ചെയ്തു. ഇതേ ഗൗരിയമ്മയെ വനിതാ മതിലിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചത് കൊടിയ ആത്മവഞ്ചനയാണ്. ഗൗരിയമ്മ വിട്ടുനിന്നതോടെ ഈ വഞ്ചന തുറന്നുകാട്ടപ്പെടുകയും ചെയ്തു.
പിണറായിയുടെ ഭരണത്തില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുകയും അപമാനിക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ അമ്മ, പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. ടി.എന്‍. സരസു, എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായിരുന്ന എന്‍.എല്‍. ബീന, അടിവയറ്റില്‍ സിപിഎമ്മുകാരുടെ തൊഴിയേറ്റ് ഭ്രൂണഹത്യ സംഭവിച്ച താമരശ്ശേരിയിലെ ജ്യോത്സ്ന, പയ്യന്നൂരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖ, പോലീസുദ്യോഗസ്ഥന് കൊലചെയ്ത തിരുവനന്തപുരത്തെ സനലിന്റെ ഭാര്യ വിജി… സ്ത്രീ ശാക്തീകരണം എന്ന വാക്കുച്ചരിക്കാന്‍പോലും സിപിഎമ്മിനും പിണറായി സര്‍ക്കാരിനും യോഗ്യതയില്ല. അവരാണ് വനിതാമതില്‍ എന്ന വിഭാഗീയ പരിപാടിയിലൂടെ കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചത്.
വനിതാ മതിലുണ്ടാക്കാന്‍ കാണിച്ച ആവേശത്തിന്റെയും അധ്വാനത്തിന്റെയും പത്തിലൊരംശം കേരളത്തെ ദുരന്തത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കാണിച്ചിരുന്നെങ്കിലെന്ന് സാധാരണ ജനങ്ങള്‍ ചിന്തിക്കാതിരിക്കില്ല. പ്രളയത്തിനുശേഷം നവകേരള നിര്‍മാണമെന്ന് വാചാലനായ മുഖ്യമന്ത്രിയും കൂട്ടരും പ്രളയ പുനരധിവാസ പ്രവര്‍ത്തനം കണ്ണില്‍ച്ചോരയില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരും മറ്റ് സംസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളും എന്തിനേറെ, പിഞ്ചുകുഞ്ഞുങ്ങള്പോലും അകമഴിഞ്ഞ് പണം സംഭാവന ചെയ്തിട്ടും അര്‍ഹരായവരില്‍ പത്ത് ശതമാനത്തിനുപോലും സഹായം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ശബരിമലയിലും മറ്റിടങ്ങളിലും അയ്യപ്പഭക്തരെ ചവിട്ടിമെതിച്ച് പിണറായി സംതൃപ്തിയടഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന് നവോത്ഥാനം എന്ന വാക്ക് ശരിയായി ഉച്ചരിക്കാന്‍പോലും അറിയാത്തയാളായത് സ്വാഭാവികം. നവോത്ഥാനത്തിന്റെ നാവും ചിറകുമരിഞ്ഞ പാരമ്പര്യമുള്ള പാര്‍ട്ടിയുടെ നേതാവാണല്ലോ. നവോത്ഥാന മുന്നേറ്റങ്ങളുടെ അവിഭാജ്യഘടകമായിരുന്ന ക്ഷേത്രപ്രവേശന സമരത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആത്മകഥയില്‍ തുറന്നെഴുതിയ ആളാണ് പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ച ഇഎംഎസ്, തന്റെ കാഴ്ചപ്പാടില്‍ ശ്രീനാരായണ ഗുരുദേവന് മഹാനല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മറ്റൊരു ശിവഗിരി തീര്‍ത്ഥാടനം പൊളിക്കാന്‍ വനിതാ മതില് നിര്മ്മിച്ചവരില്നിന്ന് ഇഎംഎസിന്റെ പ്രേതം ഒഴിഞ്ഞുപോയിട്ടില്ലെന്ന് ഉറപ്പിക്കാം.
യഥാര്‍ത്ഥത്തില്‍ വനിതാമതില്‍ കൊടിയ സ്ത്രീവഞ്ചനയായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുന്നു. മതിലിന് ശബരിമലയുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ ആദ്യം പ്രചരിപ്പിച്ചത്. മതിലിന്റെ ഭാഗമായ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന പക്ഷക്കാരുമായിരുന്നു എന്നിരിക്കെ, ഇരുപത്തിനാല് മണിക്കൂറിനകം രണ്ട് യുവതികളെ സന്നിധാനത്തെത്തിച്ച് സുപ്രീംകോടതിവിധി നടപ്പാക്കിയെന്ന് അവകാശവാദമുന്നയിക്കുന്നത് സ്ത്രീസമൂഹത്തിന് അപമാനവും വെല്ലുവിളിയുമാണ്. ഇതിനുമുന്‍പ് നിരീശ്വരവാദികളും ആക്ടിവിസ്റ്റകളുമായ ചില വനിതകളെ സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ചത് സര്‍ക്കാര്‍തന്നെയാണെന്ന് ഇപ്പോള്‍ വ്യക്തം. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് ജനമനസ്സ് ഇപ്പോള്‍ത്തന്നെ വിധിയെഴുതിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: