മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തക. സിഐടിയു മലപ്പുറം ജില്ലാ കമ്മറ്റിയംഗം കൂടിയാണിവര്‍.
അരീക്കോട് കൊഴക്കോട്ടൂരിലാണ് സ്വന്തം തറവാട്. അങ്ങാടിപ്പുറം സ്വദേശിയും മലപ്പുറത്ത് പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറുമായ കൃഷ്ണനുണ്ണിയാണ് ഭര്‍ത്താവ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. ഇപ്പോള്‍ പെരിന്തല്‍മണ്ണ ആനമങ്ങാട് സപ്ലൈകോയിലെ മാനേജര്‍ ഇന്‍ ചാര്‍ജ്ജാണ് ഇവര്‍.
പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സിവില്‍ സപ്ലൈസിലെ സിപിഎം അനുകൂല സംഘടനയുടെയും വള്ളുവനാടന്‍ സാംസ്കാരിക വേദിയുടെയും ഭാരവാഹിയാണ്. കനകദുര്‍ഗയുടെ വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തികഞ്ഞ ഈശ്വരവിശ്വാസികളാണ്.
ബിന്ദു സിപിഐഎംഎല്‍ പ്രവര്‍ത്തക
കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു സജീവ സിപിഐഎംഎല്കാരി. പഠിക്കുമ്പോഴും ജോലിയിലിരിക്കുമ്പോഴും രാഷ്ട്രീയാശയങ്ങള്‍ സജീവമായി പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് ലക്ചററാണ്. മര്‍ക്കസ് ലോ കോളജില്‍ അസി. പ്രൊഫസറും കുറ്റിപ്പുറം കെഎംസിടി ലോ കോളജില്‍ ഫാക്കല്‍റ്റി മെമ്പറുമായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇവരുടെ ആശയപ്രചാരണങ്ങള്‍. ശബരിമല പ്രവേശനത്തില്‍ നിരവധി പോസ്റ്റുകളാണ് ഇട്ടത്. എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന പോസ്റ്റും ഇക്കൂട്ടത്തിലുണ്ട്.
സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ മതില് കനകദുര്‍ഗയ്ക്ക് ബിന്ദുവിനും ശബരിമല കയറാനുള്ള സുരക്ഷാ ഭിത്തിയായിരുന്നു എന്ന സൂചനയും ഫേസ്ബുക്കില്‍ നിന്ന് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: