കോട്ടയം: ശബരിമലയില്‍ ആചാരലംഘനത്തിന് സിപിഎം നേതാക്കളും മുഖ്യമന്ത്രിയും സ്വന്തം വീടുകളില്‍ നിന്ന് യുവതികളെ കൊണ്ടുവരണമെന്ന് ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്. കൂലിക്കും വാടകയ്ക്കുമെടുക്കുന്ന ആക്ടിവിസ്റ്റിനെ അല്ലാതെ സ്വന്തം വീട്ടുകാരെ ആചാരലംഘനത്തിന് എത്തിക്കാന്‍ ഇവര്‍ തയാറാകണം.
നിരീശ്വരവാദികളെയാണ് ഇതിന് സിപിഎം ഉപയോഗിക്കുന്നത്. സന്നിധാനത്ത് ആചാരലംഘനത്തിന് ഇരുട്ടിന്റെ മറവില്‍ യുവതികളെ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. വിശ്വാസികളോട് സിപിഎമ്മും പിണറായിയും കാണിച്ച വഞ്ചനയ്ക്ക് വലിയ വില നല്‍കേണ്ടി വരും. ഇരട്ടച്ചങ്കനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പിണറായി ഇരുട്ടിന്റെ മറവില്‍ പുരുഷ വേഷം കെട്ടിച്ചാണ് മാവോയിസ്റ്റ് ബന്ധമുള്ള രണ്ട് യുവതികളെ ആചാരലംഘനത്തിന് എത്തിച്ചത്.
പതിനെട്ടാംപടി കയറാതെ വളഞ്ഞ വഴിയിലൂടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് സന്നിധാനത്ത് ആചാരലംഘനം നടത്തിയത്. ഇരുട്ടിന്റെ മറവില്‍ തലയില്‍ മുണ്ടിട്ട് സുപ്രീംകോടതി വിധി നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി. മുമ്പ് ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങിയ ആക്ടിവിസ്റ്റുകള്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ അറിവോടെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലാണ് താമസിച്ചിരുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: