തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ വ്യാപക പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തുവന്നു. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഭക്തരുടെ പ്രതിഷേധത്തെ നേരിടാന്‍ പോലീസിനൊപ്പം സിപിഎമ്മുകാരും തെരുവിലിറങ്ങിയതോടെ പലസ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ ഉണ്ടായി.
ഗുരുവായൂരില്‍ മന്ത്രി കടകംപള്ളിക്കു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പരിപാടി റദ്ദാക്കിയ മന്ത്രിക്ക് ഗസ്റ്റ് ഹൗസില്‍നിന്നു മണിക്കൂറുകളോളം പുറത്തിറങ്ങാനായില്ല. പാലക്കാട്ട് മന്ത്രി എ.കെ. ബാലന് വിശ്രമിക്കുന്ന കെഎസ്ഇബി ഐബിക്കു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവുയുദ്ധത്തിനു സമാനമായ അവസ്ഥയാണ് പോലീസും സിപിഎമ്മും ചേര്‍ന്ന് ഉണ്ടാക്കിയത്. ബിജെപി സമരപ്പന്തലിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് കണ്ണീര് വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ മാത്രമായിരുന്നു പോലീസ് നടപടി. പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച സിപിഎം കാര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയത്. പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫിസുള്ള കെട്ടിടത്തിന്റെ അടുത്ത് വരെ പ്രവര്‍ത്തകര്‍ എത്തി. നെയ്യാറ്റിന്‍കരയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ വിശാസികള്‍ കരിങ്കൊടി കെട്ടി.
ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധത്തിനു നേരെ കൊല്ലം ജില്ലയില്‍ പലയിടത്തും പോലീസ് അതിക്രമം ഉണ്ടായി. രാമന്‍കുളങ്ങര, കൊട്ടാരക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫീസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫീസ് താഴിട്ടു പൂട്ടി. മാവേലിക്കരയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. മല്ലപ്പള്ളി, തിരുവല്ല എന്നിവിടങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. വാഹനഗതാഗതം തടസ്സപ്പെട്ടു.
കോട്ടയത്ത് കറുകച്ചാലില്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എറണാകുളത്ത് കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിച്ചു. കൊടുങ്ങല്ലൂരില്‍ പ്രതിഷേധം ഹര്‍ത്താലായി. മാളയിലും ചാലക്കുടിയിലും കുന്നംകുളത്തും ചെറുതുരുത്തിയിലും കൊടകരയിലും ചേര്‍പ്പിലും വടക്കാഞ്ചേരിയിലും കടകള്‍ അടച്ചു. കാസര്‍കോട് ജില്ലയില്‍ പല സ്ഥലത്തും ദേശീയ പാത ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: