ചങ്ങനാശേരി: ശബരിമലയില്‍ യുവതികളുടെ ആചാരലംഘനത്തെ തുടര്‍ന്ന് മന്നം ജയന്തി സമ്മേളന വേദിയായ പെരുന്ന മന്നം നഗറില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. ആചാരലംഘനത്തെ തുടര്‍ന്നുണ്ടായ വേദന ഉള്ളിലൊതുക്കിയാണ് പതിനായിരങ്ങള്‍ സമ്മേളനത്തിന് എത്തിയത്.
സമ്മേളനത്തിന് സ്വാഗതം പറഞ്ഞ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ യുവതീ പ്രവേശനത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഉദ്ഘാടകനായ അഡ്വ. പരാശരന്റെ പ്രസംഗത്തിന് ശേഷം വളരെ നാടകീയമായിട്ടാണ് ജനറല്‍ സെക്രട്ടറി ശബരിമലയില്‍ യുവതി പ്രവേശനം നടന്ന കാര്യം പറഞ്ഞത്. പോലീസ് അകമ്പടിയോടെയാണ് യുവതികള്‍ പതിനെട്ടാംപടി ചവിട്ടാതെ ശബരിമലയില്‍ പ്രവേശിച്ചതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
പോലീസ് ഉപയോഗിക്കുന്ന വഴിയെയാണ് എത്തിച്ചത്. അതിന് പരിഹാരം ഒന്നേയുള്ളു. നട അടച്ച് പരിഹാര കര്‍മം ചെയ്യുക. ഇപ്പോള്‍ നട അടച്ച് പരിഹാര കര്‍മം തുടങ്ങി. അതിന് തന്ത്രി കുടുംബത്തോടും രാജകുടുംബത്തോടും വിശ്വാസികള്‍ക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നുവെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞപ്പോള്‍ സദസ്സില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ശരണം വിളികള്‍ ഉയര്‍ന്നു.
ഈ സംഭവം ശബരിമലയിലെ കേസിന്റെ മെറിറ്റിനെ ബാധിക്കില്ല. അയ്യപ്പനെക്കാളും വലിയ നിയമപാലകന് ഇല്ലല്ലോ. ഏതെങ്കിലും കാരണവശാല്‍ വിധി എതിരായാല്‍ കേന്ദ്ര സര്‍ക്കാരിനോട് ഓര്‍ഡിനന്‍സ് ഇറക്കി പരിഹരിച്ച് തരണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുത്സിത മാര്‍ഗത്തിലൂടെ മതില് കെട്ടിയ ശേഷം യുവതികളെ കയറ്റിയത് വിശ്വാസ സമൂഹം അംഗീകരിക്കില്ലെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു.
വിശ്വാസികള്‍ കുറെ നാളായി വ്രണിത ഹൃദയരാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം നടക്കുമ്പോള്‍ തന്നെ പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായരും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും മറ്റ് നേതാക്കളും ശബരിമല കേസില്‍ എന്‍എസ്എസിന്റെ അഭിഭാഷകന് കൂടിയായ അഡ്വ. കെ. പരാശരനുമായി ചര്‍ച്ചകള്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: