ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന് തെളിയിച്ച ദീപം ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുകയാണെന്നും അതാണ് മന്നത്തിന്റെ മഹത്വമെന്നും മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. കെ. പരാശരന്. മന്നത്ത് പത്മനാഭന്റെ 142-ാം ജയന്തി സമ്മേളനം പെരുന്ന മന്നം നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഓര്മിക്കുന്നെന്ന കാര്യം പ്രസക്തമാണ്. ഈ ജനസഞ്ചയം അതാണ് വിളിച്ചറിയിക്കുന്നത്. ഇതുപോലെ ഒന്ന് വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ. മന്നത്തിനെ പോലെയുള്ളവര്‍ അനശ്വരമായി തുടരും. അദ്ദേഹത്തിന്റെ സംഘടനയും കൂടുതല്‍ കൂടുതല്‍ വളരും. അത് ആരുടെയും വ്യക്തിപരമായ നേട്ടത്തിനു വേണ്ടി ആയിരിക്കില്ല. സമൂഹത്തിന്റെയും സമുദായത്തിന്റെയും നന്മയ്ക്കുവേണ്ടിയായിരിക്കുമെന്നും പരാശരന് പറഞ്ഞു.
സമുദായ ഉന്നമനത്തിന് വിദ്യാഭ്യാസമാണ് പ്രധാനമെന്ന് മന്നം മനസ്സിലാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ധനം ആവശ്യമായതിനാല്‍ സമ്പന്നരായ വ്യക്തികളെ സമീപിച്ചു. വക്കീല്ജോലിക്ക് ലഭിച്ചിരുന്ന 400 രൂപ ഉപേക്ഷിച്ചാണ് അദ്ദേഹം സമുദായസേവനത്തിന് തയാറായതെന്നും പരാശരന് പറഞ്ഞു.
സമ്മേളനത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനായി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറഞ്ഞു. മുന്‍ ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനുമായ സി. രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. എന്‍എസ്എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: