കോട്ടയം : ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ സര്‍ക്കാര്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പാല്, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശബരിമലയില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണയോടെ ആചാരലംഘനം നടന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ ശക്തമായ പ്രതിഷേധമാണ് നടന്നത്. അമ്മമാരും സ്ത്രീകളുമടക്കം നിരവധി ഭക്തരാണ് തങ്ങളുടെ ആചാരങ്ങള്‍ തച്ചുതകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കാനിറങ്ങിയത്.
വിശ്വാസികളെ വഞ്ചിക്കുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശബരിമല കര്‍മ്മ സമിതി ചെയര്‍ പേഴ്സണ്‍ കെ പി ശശികല ടീച്ചര്‍ പറഞ്ഞു. പിണറായിയുടെ പിടിവാശിയാണ് ഇതിനിടയാക്കിയത്. മുഖ്യമന്ത്രി രാജി വച്ച് ഹൈന്ദവരോട് മാപ്പ് പറയണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
അതേസമയം ശബരിമലയില്‍ ആചാരലംഘനമുണ്ടായതില് പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും. ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ഭക്തജനങ്ങളെ വഞ്ചിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: