ന്യൂദല്‍ഹി: ശബരിമല തന്ത്രിക്കെതിരായ സിപിഎം അഭിഭാഷകരുടെ നീക്കത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി. തന്ത്രിയെ സമ്മര്ദ്ദത്തില്പെടുത്താനും തന്ത്രിക്കെതിരെ ബോര്‍ഡിനെ ഉപയോഗിച്ച് നടപടികള്‍ എടുക്കുന്നതും ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം സുപ്രീംകോടതിയിലെ സിപിഎം അഭിഭാഷകനായ പി.വി. ദിനേശിന്റെ നീക്കമാണ് തിരിച്ചടിച്ചത്. കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന അഡ്വ. ദിനേശിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം കോടതി തള്ളി.
എസ്എഫ്ഐ പ്രവര്‍ത്തകരായ ഗീനാകുമാരി, എ.വി. വര്‍ഷ എന്നിവരുടെ പേരില്‍ സമര്‍പ്പിച്ച ഹര്‍ജി വഴി തന്ത്രിയെ കുടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമം. രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന്റെ പേരില്‍ നട അടച്ച് ശുദ്ധിക്രിയകള്‍ നടത്തിയ തന്ത്രിയുടെ നടപടി അയിത്താചരണത്തിന്റെ ഭാഗമാണെന്ന് അഡ്വ. ദിനേശ് വാദിച്ചു. എന്നാല്‍ ഇതിന് മുഖംകൊടുക്കാന്‍ പോലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തയാറായില്ല. അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും എല്ലാ ഹര്‍ജികളും ജനുവരി 22ന് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാല്‍ തന്ത്രി അയിത്താചരണം നടത്തിയെന്നാരോപിച്ച് വീണ്ടും കോടതിയില്‍ കേസ് മെന്‍ഷന്‍ ചെയ്യാനുള്ള അഡ്വ. ദിനേശിന്റെ നീക്കത്തോട് ഒട്ടും അനുകൂലമായല്ല കോടതി പ്രതികരിച്ചത്. ഭരണഘടനാ ബെഞ്ച് അടിക്കടി പുനഃസംഘടിപ്പിക്കാനും സംഘടിപ്പിക്കാനും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അഡ്വ. ദിനേശിന് മുന്നറിയിപ്പ് നല്കി. അതിനിടെ യുവതീപ്രവേശനത്തിന്റെ പേരില്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുകയാണെന്ന് കേരളാ സര്‍ക്കാര്‍ അഭിഭാഷകന് അഡ്വ. പ്രകാശ് ഹര്‍ജിക്കാര്‍ക്ക് സഹായമായെത്തിയെങ്കിലും കോടതി കേള്‍ക്കാന്‍ തയാറായില്ല. ശബരിമലയില്‍ യാതൊരു വിധത്തിലുള്ള കോടതിയലക്ഷ്യ നടപടികളും നടന്നിട്ടില്ലെന്ന് അയ്യപ്പഭക്തരുടെ അഭിഭാഷകനായ അഡ്വ. വി.കെ. ബിജു കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: