തിരുവനന്തപുരം: ഇരുളിന്റെ മറവില്‍ തീവ്ര ഇടതു സംഘടനയില്‍പ്പെട്ട യുവതികളെ സന്നിധാനത്തേക്ക് ഒളിച്ചു കടത്തി ആചാരലംഘനത്തിനു ശ്രമിച്ച പിണറായി സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈന്ദവരോഷം അലയടിച്ചു.
കേരളത്തിലാകെ അമ്മമാരും സ്ത്രീകളുമടക്കമുള്ള വന്‍ ജനാവലി പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരന്നു. ഹൈന്ദവമുന്നേറ്റത്തില് വിറളി പൂണ്ട സിപിഎമ്മുകാര്‍ പോലീസിന്റേയും എസ്ഡിപിഐയുടേയും പിന്തുണയോടെ സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ടു.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന് ജനങ്ങളില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചതോടെയാണ് അക്രമം നടത്തി സംഘര്‍ഷമുണ്ടാക്കാന്‍ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. പോലീസിന്റെ സഹായം കൂടി ലഭിച്ചതോടെ സംസ്ഥാന വ്യാപകമായി സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടു.
സെക്രട്ടേറിയറ്റിലേക്ക് നടന്ന കര്‍മസമിതിയുടെ പ്രകടനത്തിനു നേരെ കല്ലേറുണ്ടായി. ആര്‍എസ്എസ് മഹാനഗര്ജില്ലാ കാര്യവാഹ് അനീഷിനു പരിക്കേറ്റു. നെടുമങ്ങാട് പോലീസ് സ്റ്റേഷനു നേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. സ്റ്റേഷനു മുന്‍വശം നിന്ന പോലീസുകാര്‍ ചിതറി ഓടിയതിനാല്‍ പരിക്കുണ്ടായില്ല. ബിജെപി കൗണ്‍സിലര്‍മാരായ സുമയ്യ മനോജിന്റെയും സംഗീത രാജേഷിന്റെയും വീടുകള്‍ അടിച്ചു തകര്‍ത്തു. കളിയിക്കാവിളയില്‍ രണ്ട് അയ്യപ്പഭക്തര്‍ക്ക് കുത്തേറ്റു.
ഹര്‍ത്താലിന്റെ പേരില്‍ പലയിടത്തും പോലീസ് കര്‍മസമിതി, ബിജെപി പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്തു.
ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയം. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. വാഹനങ്ങളും നിരത്തുവിട്ടു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല.
സിപിഎമ്മിന്റെ സംഘടനയായ വ്യാപാരി വ്യവസായി സമിതിയിലുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നേതാക്കളുടെ സ്ഥാപനങ്ങള്‍ പോലും തുറന്നില്ല. വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: