കോട്ടയം: പന്തളത്ത് അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത് അടക്കമുള്ള അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ നക്സല്‍, മാവോയിസ്റ്റ് കൂട്ടുകെട്ടാണെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍. പന്തളത്ത് കല്ലേറില്‍ മരിച്ച ചന്ദ്രന് ഉണ്ണിത്താന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് കൊലപാതകത്തെ ഹൃദയസ്തംഭനമാക്കിയ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമെന്നും അവര്‍ പറഞ്ഞു.
ഭരണകൂടത്തിന്റെയും സിപിഎമ്മിന്റെയും ഭീഷണിക്ക് വഴങ്ങാതെ ഇന്നത്തെ ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമാക്കിയ വിശ്വാസി സമൂഹത്തോട് നന്ദി രേഖപ്പെടുത്തുന്നു. യുവതികളെ വിലയ്ക്കെടുത്താണ് സര്‍ക്കാര്‍ രാത്രിയുടെ മറവില്‍ ആചാരലംഘനത്തിന് ശബരിമലയിലെത്തിച്ചത്. വിശ്വാസികളുടെ ചെറുത്തുനില്‍പ്പിന് മുമ്പില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിക്ക് ആചാരലംഘനത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു.
ഇരുട്ടിന്റെ ഭീരുത്വം തന്നെയാണ് ഇന്നത്തെ ഹര്‍ത്താലിലും സര്‍ക്കാര്‍ കാണിച്ചത്. പന്തളത്ത് അയ്യപ്പഭക്തനെ എറിഞ്ഞു കൊന്ന സിപിഎം, പോലീസ് നടപടിക്ക് കനത്ത വില നല്‍കേണ്ടിവരും. നേരത്തെ ആചാരലംഘനത്തിനെത്തിച്ച മനീതി സംഘത്തിനും ഇപ്പോള്‍ എത്തിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കും മാവോയിസ്റ്റ്-നക്സല്‍ ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഇരിട്ടിയിലും വയനാട്ടിലും മാവോയിസ്റ്റുകള്‍ ആയുധവുമായി പ്രകടനം നടത്തിയതും വര്‍ക്കല സി.എച്ച്. മുഹമ്മദ്കോയ മൊമ്മോറിയില്‍ കോളേജില്‍ ഐഎസ് വേഷത്തില്‍ വിദ്യാര്‍ഥികള്‍ അഴിഞ്ഞാടിയതും കൂട്ടിവായിക്കണം.
മുഖ്യമന്ത്രിയും മാവോയിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. മാവോയിസ്റ്റുകളും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന് ഇടനിലക്കാരന് കോട്ടയം എസ്പി ഹരിശങ്കറാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ആസ്തികളെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: