കോഴിക്കോട്: കേരളത്തില്‍ പോലീസിനെയും സിപിഎമ്മിനെയും ഉപയോഗിച്ച് വ്യാപകമായി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ നേതൃത്വവും ഏകോപനവും മുഖ്യമന്ത്രിക്കാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമാധാനപരമായ ഹര്‍ത്താലില്‍ പ്രകോപനമുണ്ടാക്കാന്‍ സിപിഎമ്മും എന്‍ഡിഎഫും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന രീതിയിലുള്ള ഡിജിപിയുടെ ആഹ്വാനത്തെ തുടര്‍ന്ന് പോലീസ് വേട്ട ഭീകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭക്തജനങ്ങളുടെ പ്രതിഷേധങ്ങള്‍ നേരിടാന്‍ സിപിഎമ്മുകാര്‍ തെരുവിലിറങ്ങി. സിപിഎം ഓഫീസില്‍ നിന്ന് കല്ലെറിഞ്ഞാണ് ചന്ദ്രന് ഉണ്ണിത്താന് കൊല്ലപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം പോലും നടക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഹൃദയാഘാതം മൂലം മരിച്ചു എന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന സംഭവത്തില്‍ രണ്ട് സിപിഎം ഗുണ്ടകളെ അറസ്റ്റ് ചെയ്തതെന്തിനാണെന്ന് പിണറായി വിജയന് വ്യക്തമാക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് എം.വി. ജയരാജനും പുത്തലത്ത് ദിനേശനും നടത്തിയ ആസൂത്രണമാണ് അവിശ്വാസികളെ മല കയറ്റിയത്. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ രണ്ടു പോലീസുദ്യോഗസ്ഥര്ക്കായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല. വിശ്വാസികളോടുള്ള കൊടും ചതിയുടെ നേതൃത്വം മുഖ്യമന്ത്രിക്കായിരുന്നു. പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല കേരളത്തിലെ ക്ഷേത്രങ്ങളെന്നു സിപിഎം മനസ്സിലാക്കണം.
ഇതിനെതിരായ ഭക്തജനങ്ങളുടെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി സിപിഎം ആക്രമണം നടത്തിയത്. അക്രമത്തിന് പിന്നില്‍ ചില തീവ്രവാദ ശക്തികളുടെ ആസൂത്രണവുമുണ്ട്. കേരളം കലാപഭൂമിയാകാതിരുന്നത് ശബരിമല കര്‍മ്മസമിതിയുടെയും ബിജെപിയുടെയും സംയമനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, പി. രഘുനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: