ന്യൂദല്‍ഹി : നെസ്ലെ മാഗി ന്യൂഡില്‍സില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെതില് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലെഡിന്റെ സാന്നിധ്യമുള്ള ഭക്ഷണം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തിനു കഴിക്കണമെന്ന് ചോദിച്ച സുപ്രീംകോടതി കേസ് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിടാനും നിര്‍ദ്ദേശിച്ചു.
മാഗി നൂഡില്‍സിന്റെ പരസ്യങ്ങള്‍ വഴിതെറ്റിക്കുന്നതാണെന്നും, ലേബലില്‍ തെറ്റായ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നെസ്ലെക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിരുന്നു. പിന്നീട് 2015ല്‍ മാഗിക്കെതിരായ കമ്മീഷന് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കൂടാതെ മാഗിയുടെ സാമ്പിള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മൈസൂരിലെ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് സുപ്രീംകോടതി നിര്‍ദ്ദേശവും നല്കി.
ഫുഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂട്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പരിശോധിച്ചതിനെതുടര്‍ന്നാണ് സുപ്രീംകോടതി നെസ്ലെ കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ചത്. ലെഡ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തിനാണ് കഴിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ കമ്മീഷന് തന്നെ നടപടിയെടുക്കട്ടെയെന്നും അറിയിച്ചു.
എന്നാല്‍ മാഗിയില്‍ അനുവദനീയമായ അളവില്‍ മാത്രമേ ലെഡ് അടങ്ങിയിട്ടുള്ളുവെന്നു നെസ്ലെക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വി വാദിച്ചു. എല്ലാ ഉത്പന്നങ്ങളിലും പരിമിതമായ അളവില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: