സന്നിധാനം: ശബരിമലയില്‍ വീണ്ടും ആചാരലംഘനം നടത്തി യുവതി പ്രവേശിച്ചെന്ന ദൃശ്യങ്ങളുമായി സിപിഎം പാര്‍ട്ടി ചാനല്‍. എന്നാല്‍, താന്‍ സന്നിധാനത്ത് പ്രവേശിച്ചില്ലെന്ന് ശ്രീലങ്കന്‍ യുവതിയും ഭര്‍ത്താവും. സന്നിധാനത്ത് എത്തിയെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, തങ്ങള്‍ സന്നിധാനത്ത് കയറിയിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. ദൃശ്യങ്ങളിലെ അവ്യക്തത ഇപ്പോഴും തുടരുന്നു. ദൃശ്യങ്ങളുടെ സാധുതയെപ്പറ്റി പോലീസിനും അവ്യക്തത. യുവതി പ്രവേശിച്ചെന്ന വാദം ഇന്റലിജന്‍സ് വിഭാഗം തള്ളി.
കഴിഞ്ഞദിവസം രാത്രിയോടെയാണ് രാമേശ്വരം സ്വദേശിയായ ശരവണമാരനും ഭാര്യ ശ്രീലങ്കന്‍ സ്വദേശി ശശികലയും കുട്ടിയും ഉള്‍പ്പെട്ട സംഘം ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയത്. അവിടെനിന്ന് പോലീസ് മഫ്തിയില്‍ സുരക്ഷ ഒരുക്കിയാണ് മരക്കൂട്ടത്തേക്ക് എത്തിച്ചത്. എന്നാല്‍, മരക്കൂട്ടത്ത് വച്ച് വ്യാജ ഇരുമുടിക്കെട്ടുമായി സുരക്ഷ ഒരുക്കാനെത്തിയ മഫ്തി പോലീസ് ചാനലുകാരെക്കണ്ട് ഓടി ഒളിച്ചു. ഇതോടെ ശശികലയുടെ സംഘം വേര്‍പിരിഞ്ഞു. രാത്രി ഹരിവരാസനം പാടി നട അടച്ചതോടെ ശശികലയുടെ ഭര്‍ത്താവിനെ ഭക്തര്‍ തിരിച്ചറിഞ്ഞു. മാധ്യമങ്ങളും വളഞ്ഞു. അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈസമയം അദ്ദേഹം പറഞ്ഞത് ശശികല ദര്‍ശനം നടത്തിയിട്ടില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പമ്പയിലെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ പമ്പയില്‍ വച്ച് മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ തനിക്ക് ദര്‍ശനം നടത്താന്‍ പോലീസ് സൗകര്യങ്ങള്‍ ചെയ്തില്ലെന്ന് ശശികല ആവര്‍ത്തിച്ചു.
രാത്രി 9.30 ന് തന്നെ ശശികല ദര്‍ശനം നടത്തി മലയിറങ്ങി എന്ന് പാര്‍ട്ടി ചാനല്‍, 11 മണി മുതല്‍ ബ്രേക്കിംഗ് ന്യൂസ് നല്കി. ഇതോടെ മറ്റ് ചില മാധ്യമങ്ങളും ഏറ്റെടുത്തു. പതിനൊന്നരയോടെ ശശികലയുടെ ഭര്‍ത്താവ് സത്യം വെളിപ്പെടുത്തിയിട്ടും പാര്‍ട്ടി ചാനല്‍ വാര്‍ത്ത പിന്‍വലിച്ചില്ല. ശശികല മാധ്യമങ്ങളെ കണ്ടതിന് ശേഷം യുവതി ദര്‍ശനം നടത്തിയില്ലെന്ന് ചാനല്‍ തിരുത്തും നല്കി. എന്നാല്‍, ഇന്നലെ രാവിലെ 10 മണിയോടെ ശശികല കഴിഞ്ഞ ദിവസം രാത്രി 10.46 ന് ദര്‍ശനം നടത്തി എന്ന വ്യാജ വാര്‍ത്ത വീണ്ടും നല്കി. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
കഴിഞ്ഞ ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളിലെ ശശികലയുടെ രൂപവുമായി ചാനല്‍ ദൃശ്യത്തിലെ സ്ത്രീക്ക് നേരിയ സാമ്യം പോലും ഇല്ല. കണ്ണാടി ധരിച്ച രീതിയിലാണ് ദൃശ്യങ്ങളിലുള്ളത്. മാത്രമല്ല ഇരുമുടിക്കെട്ടിനു പോലും മാറ്റമുണ്ട്. ആദ്യ ദൃശ്യങ്ങളില്‍ ഇരുമുടിക്കെട്ടിന്റെ നിറം മഞ്ഞയായിരുന്നു എന്നാല്‍ പിന്നീടു ചാനല്‍ ദൃശ്യങ്ങളില്‍ കാണുന്ന ഇരുമുടിക്കെട്ട് ചുവപ്പാണ്. മാത്രമല്ല ആദ്യ ദൃശ്യങ്ങളില്‍ ഇരുമുടിക്കെട്ട് പിടിച്ച കൈയില്‍ പച്ച നിറത്തിലുള്ള നൂല് മാത്രമേയുള്ളൂ. എന്നാല്‍ ചാനല്‍ ദൃശ്യങ്ങളില്‍ വളയാണ് സ്ത്രീയുടെ കൈയിലുള്ളത്. തോളില്‍ ചുറ്റിയിരിക്കുന്ന തോര്ത്തിന് പോലും വ്യക്തമായ വ്യത്യാസം ഉണ്ട്. ശശികലക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെയും, മകനെയും ദൃശ്യങ്ങളില്‍ കാണാനുമില്ല. ഇത് വാര്‍ത്തയായതോടെ സര്‍ക്കാരും പോലീസും മൗനം പാലിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടക്കം ഇക്കാര്യത്തില്‍ അവകാശവാദം ഉന്നയിച്ചില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും യുവതി പ്രവേശിച്ചെന്ന വാദത്തില്‍ ഉറച്ച് നില്കുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ കലാപത്തിന് ലക്ഷ്യമിടുകയായിരുന്നുവെന്ന് ബോധ്യമായത്.
സന്നിധാനത്തിന് സമീപത്തു വെച്ച് തന്നെ പോലീസ് തിരിച്ചയച്ചെന്ന് രോഷാകുലയായാണ് ശശികല മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് നാല്‍പ്പത്തേഴ് വയസ്സുണ്ടെന്നും ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന രേഖകളും പോലീസിനു നല്കി. നടപ്പന്തലിലും മറ്റും പ്രതിഷേധക്കാര്‍ സംഘടിച്ചതോടെ ഇതെല്ലാം മറച്ച് വച്ചാണ് സര്‍ക്കാരും പാര്‍ട്ടി ചാനലും ഭക്തരെ പ്രകോപിപ്പിച്ച് കലാപം ഉണ്ടാക്കാന്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: