കോഴിക്കോട്: ശബരിമല കര്‍മ്മസമിതി കോഴിക്കോട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം, പോപ്പുലര്‍ ഫ്രണ്ട്, പോലീസ് അതിക്രമം. പ്രകടനത്തിന് നേരെ ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് പ്രയോഗവും. മിഠായിത്തെരുവ്, കോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. മാവൂര്‍ റോഡില്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.
മിഠായിത്തെരുവില്‍ ഇന്നലെ രാവിലെ മുതല്‍ സിപിഎം, പോപ്പുലര്‍ ഫ്രണ്ട് സംഘം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ പേരിലുള്ള കട തുറന്നുവച്ച് സംരക്ഷണമെന്ന രീതിയില്‍ നൂറുകണക്കിന് ക്രിമിനലുകളാണ് മിഠായിത്തെരുവില്‍ കേന്ദ്രീകരിച്ചത്. ശബരിമല കര്‍മ്മസമിതിയുടെ പ്രകടനം മിഠായിത്തെരുവില്‍ പ്രവേശിച്ചതോടെ കൊയന്‍കോ ബസാറിന് മുകളിലുള്ള കടകളില്‍ ഒളിച്ചിരുന്ന അക്രമികള്‍ കല്ലേറാരംഭിച്ചു. പോലീസ് അക്രമികളെ പിരിച്ചുവിടാന്‍ തയാറായില്ല. തുടര്‍ന്ന് മുന്നോട്ടു നീങ്ങിയ പ്രകടനത്തിന് നേരെ കോര്‍ട്ട് റോഡില്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ രണ്ടാം ഗേറ്റിലെ പാളത്തിലൂടെ ചീറിവന്ന ട്രെയിനിനടിയില്പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയില്‍ കോര്‍ട്ട് റോഡിലെ അഗ്രശാല മാരിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ ഒരു വിഭാഗം വ്യാപാരികളും സിപിഎമ്മുകാരും പോപ്പുലര്‍ ഫ്രണ്ടുകാരും സംഘടിച്ച് കല്ലേറാരംഭിച്ചു. ക്ഷേത്ര കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിഎച്ച്പി ഓഫീസിലുള്ള പ്രവര്‍ത്തകരെയും ക്ഷേത്രത്തില്‍ തൊഴാന്‍ വന്നവരെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് നേരിട്ടെത്തി അക്രമത്തിന് നേതൃത്വം നല്കി. ജില്ലാ കളക്ടര്‍ ശീറാം സാംബശിവറാവു, കമ്മീഷണര്‍ കാളിരാജ് എസ്. മഹേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. നാല് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് നിഖിലിന്റെ നേതൃത്വത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികള്‍ പ്രകടനം നടത്തിയെങ്കിലും പോലീസ് നോക്കി നില്‍ക്കുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടു. ബിജെപി വടകര മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. വിജയലക്ഷ്മിയുടെ വീടിന് നേരെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞു. കക്കോടിയില്‍ എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് സിപിഎം അക്രമത്തില്‍ പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജിലും സിപിഎം, പോപ്പുലര്‍ ഫ്രണ്ട് അക്രമത്തിലും കോഴിക്കോട് നഗരത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പന്ത്രണ്ടോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: