സിഡ്നി: ക്ലാസിക് ബാറ്റിങ്ങില്‍ ചേതേശ്വര്‍ പൂജാര തീര്‍ത്ത വന്മതിലില് കയറി ഇന്ത്യ ചരിത്രത്തിലേക്ക് ആദ്യ ചുവടുവച്ചു. ഓസീസ് മണ്ണില്‍ ആദ്യ പരമ്പര വിജയം ലക്ഷ്യമിടുന്ന ഇന്ത്യക്ക് നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഉജ്ജ്വല തുടക്കം. ആദ്യ ദിനം കളിനിര്ത്തിമ്പോള് നാല് വിക്കറ്റിന് 303 റണ്‍സ് എടുത്തു. ആതിഥേയരുടെ സ്പിന്‍ – പേസ് ആക്രമണങ്ങളുടെ മുനയൊടിച്ച് കുതിക്കുന്ന പൂജാര 130 റണ്‍സുമായി അജയ്യനായി നില്ക്കുന്നു. ഈ പരമ്പരയില്‍ ഈ ക്ലാസിക് ബാറ്റ്സ്മാന്റെ മൂന്നാം സെഞ്ചുറിയാണിത്. 250 പന്ത് നേരിട്ട പൂജാര പതിനാറ് പന്ത് അതിര്‍ത്തികടത്തി. 39 റണ്‍സ് കുറിച്ച ഹനുമ വിഹാരിയും പുറത്താകാതെ നില്‍ക്കുകയാണ്.
മെല്‍ബണിലെ അരങ്ങേറ്റ ടെസ്റ്റില്‍ തിളങ്ങിയ മായങ്ക് അഗര്‍വാളിന്റെ മിന്നുന്ന ബാറ്റിങ്ങും കോഹ്ലിയുടെ ചെറുത്തുനില്‍പ്പും ഇന്ത്യക്ക് തുണയായി. അരങ്ങേറ്റ ടെസ്റ്റിലേതുപോലെ തകര്‍ത്തടിച്ച അഗര്‍വാള്‍ 77 റണ്‍സ് നേടി. 112 പന്ത് നേരിട്ട അഗര്‍വാള്‍ ഏഴ് ഫോറും രണ്ട് സിക്സറും അടിച്ചു.
അഗര്‍വാളിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ ശതകമാണിത്. മെല്‍ബണിലും ഈ കര്‍ണാടകതാരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. കോഹ്ലി 23 റണ്‍സിന് കീഴടങ്ങി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്് ഓപ്പണര്‍ കെ.എല്‍. രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ രാഹുല്‍ കണ്ണടച്ചു തുറക്കും മുമ്പേ ഓസീസ് പേസിന് മുന്നില്‍ വീണു. ഹെയ്സല്‍വുഡ് പന്തില്‍ മാര്‍ഷിന് പിടികൊടുത്തു. ഒമ്പത് റണ്‍സാണ് സമ്പാദ്യം. രാഹുല്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ പത്ത് റണ്‍സ്.
ഈ പരമ്പരയിലുടനീളം മിന്നുന്ന ബാറ്റിങ്ങ് കാഴ്ചവയ്ക്കുന്ന പൂജാര ക്രീസിലെത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നു. വ്യക്തിഗത സ്കോര്‍ 12 റണ്‍സിലെത്തിനില്‍ക്കെ പൂജാര ഒരു കോട്ട്ബിഹൈന്ഡ് റിവ്യൂ അതിജീവിച്ചു. പന്നീട് അഗര്‍വാളിനൊപ്പം ഓസീസിന്റെ ആക്രമണങ്ങളെ ശക്തമായി നേരിട്ട് സ്കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 116 റണ്‍സ് അടിച്ചെടുത്തു. 77 റണ്‍സ് നേടിയ അഗര്‍വാളിനെ വീഴ്ത്തി സ്പിന്നര്‍ ലിയോണാണ് ഈ കുതിപ്പിന് തടയിട്ടത്.
അഗര്‍വാളിന് ശേഷം ഇറങ്ങിയ കോഹ് ലിയുമൊത്ത് പൂജാര മൂന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്തു. അതിനിടെ പൂജാര സെഞ്ചുറിയും കുറിച്ചു. 199 പന്തില്‍ 13 ഫോറുകളുടെ അകമ്പടിയിലാണ് പൂജാര ടെസ്്റ്റ് ക്രിക്കറ്റിലെ തന്റെ പതിനെട്ടാം സെഞ്ചുറി കുറിച്ചത്. ഈ പരമ്പരയില്‍ പൂജാരയുടെ മൂന്നാം സെഞ്ചുറിയാണിത്. അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റിലും (123) മെല്‍ബണിലെ മൂന്നാം ടെസ്റ്റിലും (106) പൂജാര സെഞ്ചുറി നേടിയിരുന്നു.
കോഹ്ലിക്ക് ഏറെ സമയം പിടിച്ചുനില്‍ക്കാനായില്ല. 23 റണ്‍സുമായി കളം വിട്ടു. ഹെയ്സല്‍വുഡിന്റെ പന്തില്‍ ഓസീസ് ക്യാപ്റ്റന്‍ പെയ്ന് ക്യാച്ചെടുത്തു. 59 പന്ത് നേരിട്ട കോഹ്ലി നാല് ബൗണ്ടറിയടിച്ചു. ഉപനായകന്‍ രഹാനെയും പെട്ടെന്ന് കീഴടങ്ങി. സ്റ്റാര്‍ക്കിന്റെ പന്തില്‍ ബാറ്റ്വെച്ച രഹാനെ പെയ്നിന്റെ ഗ്ലൗസിലൊതുങ്ങി. പതിനെട്ട് റണ്‍സാണ് നേടാനായത്.
പിന്നീട് ഇറങ്ങി വിഹാരി പൂജാരയ്ക്കൊപ്പം നിലയുറപ്പിച്ചു. ഓസീസ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ മുന്നേറുകയാണ് ഇവര്‍. വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 58 പന്ത് നേരിട്ട വിഹാരി അഞ്ച് ബൗണ്ടറിയടിച്ചു.
ഓസീസ് പേസര്‍ ഹെയ്സല്‍വുഡ് 51 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. പേസര്‍ സ്റ്റാര്‍ക്കും സ്പിന്നര്‍ ലിയോണും ഓരോ വിക്കറ്റെടുത്തു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: എം.എ. അഗര്‍വാള്‍ സി സ്റ്റാര്‍ക്ക് ബി ലിയോണ്‍ 77, കെ.എല്‍.രാഹുല്‍ സി മാര്‍ഷ് ബി ഹെയ്സല്‍വുഡ് 9, സി.എ. പൂജാര നോട്ടൗട്ട് 130, വി.കോഹ് ലി സി പെയ്ന് ബി ഹെയ്സല്‍വുഡ് 23, എ.എം.രഹാനെ സി പെയ്ന് ബി സ്റ്റാര്‍ക്ക് 18, ജി.എച്ച്. വിഹാരി നോട്ടൗട്ട് 39, എക്സ്ട്രാസ് 7, ആകെ നാല് വിക്കറ്റിന് 303.
വിക്കറ്റ് വീഴ്ച: 1-10, 2-126, 3-180, 4-228
ബൗളിങ്ങ്: എം.എ. സ്റ്റാര്‍ക്ക് 18-0-75-1, ജെ.ആര്.ഹെയ്സല്‍വുഡ് 20-7-51-2, പി.ജെ. കുമിന്‍സ് 19-3-62-0, എന്‍.എം. ലിയോണ്‍ 29-5-88-1, ലാബുഷെയ്ന് 4-0-25-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: