ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി മീനാക്ഷി ലേഖി ലോക്സഭയില്‍. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. ആക്ടിവിസ്റ്റുകളെ സന്നിധാനത്തെത്തിച്ച് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റ ശ്രമമെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
ആചാരലംഘനം നടത്താന്‍ യുവതികള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് ആണെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സന്നിധാനത്തെത്തിച്ചത്. അയ്യപ്പ വിശ്വാസികളല്ലാത്ത ഇവരെയാണ് സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചതെന്നും മീനാക്ഷി ആരോപിച്ചു.
മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല. 41 ദിവസം വ്രതമെടുത്താണ് ശബരിമലയ്ക്ക് പോകുന്നത്. വ്രതമെടുക്കേണ്ട ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കോടതിക്ക് കഴിയുമോയെന്നും മീനാക്ഷി ചോദിച്ചു.
ക്രിസ്തു ജനിച്ച സ്ഥലം സുപ്രീംകോടതിക്ക് നിശ്ചയിക്കാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ ഉപവാസം നടത്തുന്നതിനിടെ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയുമോയെന്നും അവര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: