ന്യൂദല്‍ഹി: അധികാരത്തിലിരുന്നപ്പോള്‍ റഫാല്‍ കരാര്‍ കോണ്‍ഗ്രസ് നടപ്പാക്കാതിരുന്നത് കമ്മീഷന് കിട്ടില്ലെന്ന് വ്യക്തമായപ്പോഴെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. വ്യോമസേന യുദ്ധവിമാനങ്ങളില്ലാതെ വിഷമിക്കുമ്പോഴും നേതാക്കളുടെ ഖജനാവ് സുരക്ഷയെക്കരുതി ദേശസുരക്ഷയെ കോണ്‍ഗ്രസ് അവഗണിച്ചു. മറ്റെന്തെങ്കിലും പ്രത്യുപകാരമായി ലഭിക്കാതെ കരാര്‍ നടപ്പാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. മോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. കരാര്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്കിയ നിര്‍മല കോണ്‍ഗ്രസ്സിന്റെ വ്യാജപ്രചാരണം തുറന്നുകാട്ടി. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന് ഓഫ്സെറ്റ് കരാര്‍ ലഭിക്കാത്തതില്‍ മുതലക്കണ്ണീരൊഴുക്കുകയാണ് കോണ്‍ഗ്രസ്. എച്ച്എഎല്ലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഭരണത്തിലുള്ളപ്പോള്‍ അവര്‍ ഒന്നും ചെയ്തില്ല.
രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ എച്ച്എഎല്ലുണ്ട്. എപ്പോഴെങ്കിലും അവിടം സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ രാഹുല്‍ കേട്ടിട്ടുണ്ടോ?. ഒരു ലക്ഷം കോടി രൂപയുടെ കരാറുകളാണ് ബിജെപി സര്‍ക്കാര്‍ എച്ച്എല്ലിന് നല്‍കിയത്. പ്രതിരോധ ഇടപാടും പ്രതിരോധത്തിലെ ഇടപാടും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അവര്‍ കോണ്‍ഗ്രസ്സിനെ ഓര്‍മ്മിപ്പിച്ചു.
ബൊഫോഴ്സ് അഴിമതിയാണെങ്കില്‍ ദേശസുരക്ഷ മുന്‍നിര്‍ത്തിയുള്ള ഇടപാടാണ് റഫാല്‍. ബൊഫോഴ്സ് കോണ്‍ഗ്രസ്സിനെ ഭരണത്തില്‍നിന്നും പുറത്താക്കിയെങ്കില്‍ റഫാല്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കും. യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാളും ഒന്‍പത് ശതമാനം വിലക്കുറവാണ് പുതിയ കരാറില്‍ ഉള്ളത്. 126 യുദ്ധവിമാനങ്ങള്‍ എന്നത് മോദി സര്‍ക്കാര്‍ 36 എണ്ണമാക്കി കുറച്ചുവെന്ന കോണ്‍ഗ്രസ് വാദം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
പറക്കാന്‍ പാകത്തിലുള്ള 18 വിമാനങ്ങളാണ് കോണ്‍ഗ്രസ് വാങ്ങാനിരുന്നത്. ഇത് 36 ആക്കി ഉയര്‍ത്തുകയാണ് ബിജെപി ചെയ്തത്. 2014ലായിട്ടും ഒരു വിമാനം പോലും ഇന്ത്യയില്‍ എത്തിയില്ല. പുതിയ കരാറില്‍ 2019ല്‍ ആദ്യ വിമാനം രാജ്യത്തിന് ലഭിക്കും. 2022ഓടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യയിലെത്തും, അവര്‍ വ്യക്തമാക്കി. കൃത്യമായ മറുപടി നല്കിയ നിര്‍മലയെ അഭിനന്ദിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കോണ്‍ഗ്രസ്സിന്റെ വ്യാജ പ്രചാരണം തകര്‍ന്നെന്നും അഭിപ്രായപ്പെട്ടു.
പ്രതിരോധമന്ത്രിയുടെ മറുപടിക്ക് ശേഷം രാഹുല്‍ നിലപാടില്‍ മാറ്റം വരുത്തി. വിമാനത്തിന്റെ വിലയല്ല പ്രശ്നമെന്ന് രാഹുല്‍ പറഞ്ഞു. അനില്‍ അംബാനി എങ്ങനെയാണ് കരാറിന്റെ ഭാഗമായതെന്നാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയലന്‍സിന് ഓഫ്സെറ്റ് കരാര്‍ ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്നും റഫാല്‍ നിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷനാണ് ഇത് തീരുമാനിക്കുന്നതെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും രാഹുല്‍ വ്യാജ ആരോപണം ഉന്നയിക്കുകയാണ്. നേരത്തെ വിമാനത്തിന്റെ വില ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഏറ്റവുമധികം ആരോപണം ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: