പന്തളം: ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള യത്നത്തിലെ രക്തസാക്ഷിയാണ് സിപിഎമ്മുകാര്‍ എറിഞ്ഞു കൊന്ന ചന്ദ്രന് ഉണ്ണിത്താനെന്ന് ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍. ചന്ദ്രന് ഉണ്ണിത്താന് അനുശോചനമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു ടീച്ചര്‍.
നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള ജീവത്യാഗമാണ് അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കാന്‍ ശബരിമലയുടെ പവിത്രത തകരാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ നാം പ്രവര്‍ത്തിക്കണമെന്നും ടീച്ചര്‍ പറഞ്ഞു. ഭഗവാന്റെ ആചാരം സംരക്ഷിക്കുന്നതിനുള്ള ധര്മ്മയുദ്ധത്തിനിടെയുണ്ടായ വീരമൃത്യുവാണ് അദ്ദേഹത്തിന്റേതെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ്മ പറഞ്ഞു.
ഇനിയുള്ള ഓരോ ദിവസവും നമ്മള് ശബരിമലയെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കാനും ചന്ദ്രന് ഉണ്ണിത്താന്റെ ആഗ്രഹം സഫലീകരിക്കാനും എല്ലാ വിശ്വാസിക്കും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കര്‍മ്മസമിതി സംസ്ഥാന സംയോജകന്‍ കെ. കൃഷണന്‍കുട്ടി പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും അതുവഴി ഹിന്ദു സംസ്ക്കാരത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന് പ്രസിഡന്റുമായ സുഭാഷ് വാസു പറഞ്ഞു. ഇതിനെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്തു തോല്പിക്കണമെന്നും, ഈ പ്രവര്‍ത്തനങ്ങളിലെ രക്തസാക്ഷിയാണ് ചന്ദ്രന് ഉണ്ണിത്താനെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷണദാസ്, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അഡ്വ. പി.എസ്. നരേന്ദ്രനാഥ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: