കൊച്ചി: ഓസ്ട്രേലിയയിലേക്ക് തൊഴില്‍വിസ നല്‍കാമെന്ന് പറഞ്ഞ് 10 കോടിരൂപ തട്ടിച്ച നാലുപേര്‍ പിടിയില്‍. കോയമ്പത്തൂര്‍ പീളമേട്, കലൂര്‍ ദേശാഭിമാനി ജങ്ഷന്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഓവര്‍സീസ് എഡ്യൂക്കേഷന്‍ പ്ലേസ്മെന്റ് സര്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാനൂറില്‍പ്പരം ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് തട്ടിപ്പ്.
സ്ഥാപനത്തിന്റെ എംഡി കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്‍ദാസ് (28), ഡയറക്ടര്‍ പാലക്കാട് മങ്കര സ്വദേശിനി ചിത്ര. ഇ. നായര്‍ (26), കോയമ്പത്തൂര്‍ വളവടി സ്വദേശി ശാസ്തകുമാര്‍ (46) മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് കണ്ണൂര്‍ മട്ടന്നൂര്‍ എളമ്പാല സ്വദേശി വിഷ്ണു (24)എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്ത്ത്.
പള്ളുരുത്തി സ്വദേശി എബിന് എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിന് ജോണ്‍ തുടങ്ങിയ ആറുപേരില്‍ നിന്ന് പതിമൂന്നു ലക്ഷം വാങ്ങി വഞ്ചിച്ചതിന് നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ദേശാഭിമാനി ജംങ്ഷനിലെ ഓഫീസില്‍ എത്തിയെങ്കിലും പൂട്ടിയിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ എത്തി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ എല്ലാവരുടെയും പണം തിരികെ നല്‍കാം എന്ന് കരാര്‍ ഒപ്പിട്ടു നല്കി തിരിച്ചയച്ചു.
മാസങ്ങള്‍ കഴിഞ്ഞും പണം കിട്ടാതിരുന്നതിനെ തുടര്‍ന്നു വീണ്ടും അവിടെ ചെന്നെങ്കിലും അതിനെതിരെ കമ്പനി കോടതിയില്‍ നിന്നും ഇവര്‍ ഓഫീസില്‍ പ്രവേശിക്കാതിരിക്കാന്‍ ഉത്തരവ് വാങ്ങി. പിന്നീട് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്കി. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാറിമാറി സഞ്ചരിച്ചിരുന്ന ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തില്‍ വിഷ്ണു വീട്ടില്‍ എത്തിയ വിവരം അറിഞ്ഞ നോര്‍ത്ത് പോലീസ് മട്ടന്നൂര്‍ പോലീസിന്റെ സഹായത്തോടെ ആദ്യം വിഷ്ണുവിനെയും പിന്നീട് കോയമ്പത്തൂര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അരുണ്‍ദാസിനെയും ചിത്രയെയും ഒരു രാത്രി മുഴുവന്‍ അവരുടെ താമസ സ്ഥലത്തിന് സമീപം വേഷം മാറി പിടികൂടുകയായിരുന്നു തുടര്‍ന്നാണ് ശാസ്ത കുമാറിനെ പിടിച്ചത്. ഇവരുടെ അറസ്റ്റ് തടയാന്‍ തമിഴ്നാട് പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: