കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മാവോയിസ്റ്റ്-തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്ന് ശബരിമല കര്‍മസമിതി സംസ്ഥാനതലയോഗം. ഹീനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്നും രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷേത്രനടപടികളില് തന്ത്രിയോടൊപ്പം നില്‍ക്കാനും ശബരിമലവിഷയത്തില്‍ ദേശീയ-അന്തര്‍ദേശീയ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.
യുവതീപ്രവേശന വിഷയത്തില്‍, സുപ്രീംകോടതി വിധി വന്ന ശേഷം നിരന്തരമായ ആചാരലംഘനത്തിനുള്ള പദ്ധതികളാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും പോലീസും നടപ്പാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ, മാവോയിസ്റ്റ് ശക്തികളുടെ പിന്തുണയോടെ നടത്തിയ ആചാരലംഘനം അന്വേഷണ വിധേയമാക്കണം.
നിരോധിത സംഘടനകളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ബന്ധപ്പെടുമ്പോള്‍ കേരളത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാണ്, യോഗ തീരുമാനങ്ങള്‍ ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്രമസമാധാനം തകരുമെന്ന് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇതൊന്നും പരിഗണിക്കാതെയാണ് മുഖ്യമന്ത്രി നേരിട്ട് ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസിനെ ഉപയോഗിച്ച് ആചാരലംഘനത്തിന് നേതൃത്വം നല്‍കിയത്. ശബരിമല ക്ഷേത്രം കേരള പോലീസിന്റെ കൈയില്‍ സുരക്ഷിതമല്ലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ശബരിമലയ്ക്ക് സുരക്ഷാ ഭീഷണിയുണ്ട്. അതീവസുരക്ഷാമേഖലയില്‍ തീവ്രവാദബന്ധമുള്ളവര്‍ക്ക് പോലീസ് സംരക്ഷണത്തില്‍ സൈ്വരവിഹാരത്തിന് അവസരമൊരുക്കിയത് ദൂരവ്യാപക പ്രതിസന്ധിക്ക് ഇടവരുത്തുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി. അയ്യപ്പഭക്തരെ സന്നിധാനത്തും പമ്പയിലും തടഞ്ഞുനിര്‍ത്തി വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത പോലീസ്, ശബരിമലയില്‍ നിന്ന് ഒഴിയണം.
സത്യപ്രതിജ്ഞാലംഘനം നടത്തി തീവ്രവാദ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കലാപത്തിന് മുന്‍കൈയെടുത്ത മുഖ്യമന്ത്രി രാജിവയ്ക്കണം. വ്യാഴാഴ്ച നടന്ന വ്യാപക ആക്രമണങ്ങളില്‍ മുഖ്യമന്ത്രിയുടെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ബന്ധം വ്യക്തമാണ്. കര്‍മസമിതി അക്രമത്തിനോട് യോജിക്കുന്നില്ല. കര്‍മസമിതിയുടെ പ്രതിഷേധത്തിനിടയില്‍ നുഴഞ്ഞുകയറിയവരാണ് അക്രമത്തിന് തുടക്കമിട്ടത്.
കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡ് സമാജത്തെ കബളിപ്പിക്കുന്ന തരത്തിലേക്കെത്തി. ക്ഷേത്ര കാര്യങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. അതിന് ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ചെയ്യേണ്ട കര്‍ത്തവ്യത്തില്‍ നിന്നും ഒഴിവാകുന്നു. ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കി, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ രാജിവെയ്ക്കണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ദീപം തെളിയിച്ചു. കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍, ചെയര്മാന് അഡ്വ. ഗോവിന്ദ് കെ. ഭരതന്, ഇ.എസ്. ബിജു, വി.കെ. വിശ്വനാഥന്, കെ.പി. ഹരിദാസ്, ഡോ. പാച്ചല്ലൂര്‍ അശോകന്, ടി.വി. ബാബു, എന്‍.കെ. നീലകണ്ഠന്‍മാസ്റ്റര്‍, ജി. രാമചന്ദ്രന്, ഡോ. ജെ. പ്രമീളാദേവി, എം.ആര്. രാജീവ്, വേണു, കെ.ജി. പിള്ള, വൈക്കം പി.എന്‍. നമ്പൂതിരി, ടി. മുരുകേശ്, സുബ്രഹ്മണ്യന് മൂസ്സത്, കെ.എസ്. നാരായണന്, മണി എസ്. തിരുവല്ല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: