പന്തളം: ചന്ദ്രന് ഉണ്ണിത്താന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടുപ്രതിയാക്കണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ചന്ദ്രന് ഉണ്ണിത്താന്റെ സംസ്കാര ചടങ്ങിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലയാളികളായ സിപിഎമ്മുകാരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ടു. ചന്ദ്രന് ഉണ്ണിത്താന് മരിച്ചത് ഏറു കൊണ്ടല്ല, ഹൃദയാഘാതം മൂലമാണെന്ന് കൃത്രിമ രേഖയുണ്ടാക്കാന്‍ തിരുവല്ലയിലെ ബിലീവേഴ്സ് മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവുകളുണ്ട്.
ഒപ്പം തന്നെ, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനു മുമ്പുതന്നെ, മരണം ഹൃദയാഘാതം മൂലമെന്ന് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് കേസ് അട്ടിമറിച്ച് സ്വാഭാവിക മരണമാക്കിത്തീര്ത്ത് കൊലയാളികളായ പാര്‍ട്ടിക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ്.
അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ എത്തിക്കുന്നത് ശബരിമലയെയും തീര്‍ത്ഥാടനത്തെയും അട്ടിമറിക്കാനാണ്. രഹ്നാ ഫാത്തിമയെയും ബിന്ദു, കനകദുര്ഗ്ഗമാരെയും പ്രതിഫലം നല്‍കിയാണ് പിണറായി ആചാരലംഘനത്തിനായി എത്തിച്ചത്.
പൗരന് ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനെ കശാപ്പു ചെയ്തിരിക്കുകയാണ് ചന്ദ്രന് ഉണ്ണിത്താനെ കൊലപ്പെടുത്തിയതിലൂടെ സിപിഎം ചെയ്തിരിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് പറഞ്ഞു. സമാധാനപരമായ പ്രകടനത്തിനു നേരെയാണ് സിപിഎം ഓഫീസില്‍ നിന്നും കല്ലേറ് ഉണ്ടായത്. ചന്ദ്രന് ഉണ്ണിത്താന്റെ ബിരുദാനന്തര ബിരുദധാരിയായ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: