കോട്ടയം: സിപിഎം, ഡിവൈഎഫ്ഐ സംഘത്തെ ഭയന്ന് പത്ത് ദിവസമായി വിദ്യാര്‍ഥികളും, യുവതികളും കുട്ടികളും അടങ്ങുന്ന പത്തോളം കുടുംബങ്ങള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് മുമ്പില്‍ നീതിക്കുവേണ്ടി കണ്ണീരോടെ.
ഡിസംബര്‍ 23ന് രാത്രിയിലാണ് പനച്ചിക്കാട് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ നിന്നുള്ള കരോള്‍ സംഘത്തിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.
കരോള്‍ സംഘത്തിലെ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ഡിവൈഎഫ്ഐ സംഘത്തെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ആക്രമണത്തില്‍ ഭയന്നോടിയ കരോള്‍ സംഘം പള്ളിയില്‍ അഭയം തേടുകയായിരുന്നു. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം പള്ളിയില്‍ അഭയം പ്രാപിച്ചവരെ ക്രൂരമായി മര്‍ദിച്ചു.
ബിടെക് വിദ്യാര്‍ഥിനിയായ എമിയ സി. തങ്കച്ചന്, ചര്‍ച് സെക്രട്ടറി ജോണ്‍സന്റെ ഭാര്യ ലിന്‍സി ജോണ്സണ് എന്നിവരെ അപമാനിക്കുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും അവര്‍ സ്ഥലത്തെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.
കഴിഞ്ഞ ദിവസം കോടതി വിലക്ക് മറികടന്ന് സംഭവത്തിലെ പ്രധാന പ്രതി പള്ളി മുറ്റത്തെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. മൂന്നു മാസത്തേക്ക് പനച്ചിക്കാട് പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇയാള്‍ പള്ളി മുറ്റത്ത് എത്തിയത്. ഇത്രയും വലിയ പ്രശ്നമുണ്ടായിട്ടും നടപടിയെടുക്കാന്‍ പോലീസ് തയാറായില്ല.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ് പള്ളിയില്‍ കഴിയുന്നവരെ കഴിഞ്ഞ ദിവസം സബ് കളക്ടര്‍ ഈശ പ്രിയ സന്ദര്‍ശിച്ചിരുന്നു. തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കിയാല്‍ വീടുകളിലേക്ക് മടങ്ങാന്‍ തയാറാണെന്നാണ് കരോള്‍ സംഘാംഗങ്ങള്‍ സബ് കളക്ടറെ അറിയിച്ചത്.
പത്തോളം കുടുംബത്തില്‍പ്പെട്ട 25 പേര് ഇപ്പോഴും പള്ളിയില്‍ കഴിയുന്ന സംഭവത്തില്‍ കളക്ടര്‍ പി. സുധീര്‍ബാബു പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുയാണ്.
അക്രമ സംഭവത്തില്‍ ഏഴ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അവര്‍ക്ക് അന്നു തന്നെ ജാമ്യം ലഭിച്ചു. പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്തതുകൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയായത്. അഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, അക്രമി സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആരോപണം ഉണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവം ഉണ്ടായിട്ടും പ്രതികളെ രക്ഷിക്കാന്‍ നിസ്സാര വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ ജില്ലയിലെ ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അക്രമത്തിന് ഇരയായവര്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട ആറോളം പേര് ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: