മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍സ്റ്റോപ്പിട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ലിവര്‍പൂളിനെ വീഴ്ത്തിയത്. ഈ സീസണില്‍ ലിവര്‍പൂളിന്റെ ആദ്യ തോല്‍വിയാണിത്.
ലിറോയ് സാനെയാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സെര്‍ജി അഗ്യൂറോ നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തി. ഇടവേളയ്ക്ക് ശേഷം റോബര്‍ട്ടോ ഫിര്‍മിനോ ഗോള്‍ മടക്കി ലിവര്‍പൂളിന് സമനിലയൊരുക്കി. പക്ഷെ 72-ാം മിനിറ്റില്‍ സാനെ നിര്‍ണായക ഗോളിന് സിറ്റിക്ക് വിജയം സമ്മാനിച്ചു.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഉശിരന്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. ഇരു ഗോള്‍ മുഖത്തും തുടരെത്തുടരെ പന്ത് കയറിയിറങ്ങി.
അവസാന അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും തോറ്റതോടെ, നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് നിലയില്‍ പിന്നോക്കം പോയി. ലിവര്‍പൂളിനെതിരായ വിജയം അവരുടെ കിരീട പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.
പോയിന്റ് നിലയില്‍ അവര്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 21 മത്സരങ്ങളില്‍ അവര്‍ക്ക് അമ്പത് പോയിന്റുണ്ട്. തോറ്റെങ്കിലും ലിവര്‍പൂള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്്. 21 മത്സരങ്ങളില്‍ അവര്‍ക്ക് 54 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: