‘വനിതകള്‍ ദര്‍ശനം നടത്തിയശേഷം ആചാരലംഘനം നടന്നു എന്ന് പറഞ്ഞ് ക്ഷേത്രം അടച്ചിടുന്ന തന്ത്രിയുടെ നിലപാടാണ് നമ്മള് കണ്ടത്. നട അടച്ചിടുന്നത് വിചിത്രമായൊരു നടപടിയാണ്. സുപ്രീംകോടതി വിധിയുടെ ഒരു ലംഘനമാണ് ഇവിടെ നടന്നത്.’മുഖ്യമന്ത്രി പിണറായി വിജയന്റെ വാദമാണിത്. തന്ത്രി രാജിവച്ച് പോകണമായിരുന്നുവെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തന്ത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും പിണറായി വിജയന് പ്രസ്താവിച്ചിരുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട തന്ത്രിതന്നെ ആചാരലംഘനം നടന്നുവെന്ന് പറഞ്ഞ് നടയടച്ച നടപടി കോടതിവിധിയുടെ ലംഘനവും ഭരണഘടനയെ വെല്ലുവിളിക്കലുമാണ്. എന്ന് വിധി പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിശ്ചയിച്ചവരാണ് ദേവസ്വം ഭരണം നടത്തുന്നത്. സ്വയംഭരണസ്ഥാപനമാണ് ദേവസ്വം ബോര്ഡെന്നൊക്കെ താളാത്മകമായി പറയുമെങ്കിലും ഭരണക്കാരുടെ വായ്ത്താരിക്കൊപ്പിച്ച് ചുവടുവയ്ക്കുന്നവരാണിവര്. അതിന്റെ തെളിവാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തന്ത്രിയോട് ആവശ്യപ്പെടാന്‍ പോകുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തന്ത്രിയുടെ മൂക്ക് ചെത്തി പമ്പകടത്തുമെന്ന് ഊഹിക്കാം.
ഇതിനിടയിലാണ് തന്ത്രിക്കെതിരെ നടപടിയെടുക്കുന്നതില്‍ മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമെന്നാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചത്. ശുദ്ധിക്രിയ ചെയ്യാന്‍ തന്ത്രിക്കെന്തവകാശമെന്നും സുനില്‍കുമാര്‍ ചോദിക്കുന്നു. താന്ത്രികകര്‍മങ്ങള്‍ ബ്രാഹ്മണര്‍ തന്നെ നടത്തണമെന്നുണ്ടോ മന്ത്രിക്ക് സംശയമുണ്ട്. ബ്രാഹ്മണര്‍ മാത്രമാണ് തന്ത്രിപ്പണി ചെയ്യുന്നതെന്ന് മന്ത്രിയെ ആരാണാവോ പഠിപ്പിച്ചത്.
പറവൂര്‍ ശ്രീധരന് തന്ത്രി എന്ന മഹാപണ്ഡിതനെ സുനില്‍കുമാറിന് അറിയില്ലെന്നുണ്ടോ? ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളുടെ തന്ത്രി ഏത് ബ്രാഹ്മണ്യക്കാരനാണ്? അമൃതാനന്ദമയി ദേവി സ്ഥാപിച്ച ക്ഷേത്രങ്ങളുണ്ട്. അവിടങ്ങളിലും തന്ത്രിയാരെന്നത് സുനില്‍കുമാര്‍ അന്വേഷിക്കുന്നത് നല്ലതാണ്. വിവരക്കേട് ഒരു കുറ്റവും കുറവുമല്ല, ചിലര്‍ക്കത് കൂടും. ചിലര്‍ക്ക് കുറവുമായിരിക്കും. സുനില്‍കുമാര്‍ മന്ത്രിയായതിനാല്‍ അതല്പം കൂടുതലായിരിക്കും. അതിന്റെ അഹങ്കാരമൊന്നും സുനില്കുമാറിനില്ലാത്തതില് ആശ്വസിക്കാം.
ശബരിമലയില്‍ ഇന്നത്തെ തന്ത്രി മാറിയേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന മന്ത്രിമാര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ അതേറ്റെടുക്കാം. നന്നായി മണിയടിക്കാന്‍ കഴിയുന്നവരായാല്‍ നന്നായിരിക്കും.കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനം നല്ല തമാശയായിരുന്നു. കോടതിവിധിയെത്തുടര്‍ന്ന് ഒരു യുവതിയെപ്പോലും ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ് -സംഘപരിവാര്‍ ശക്തികള്‍ പ്രഖ്യാപിച്ചിരുന്നത്രെ.
കഴിഞ്ഞ മൂന്ന് മാസമായി നടത്തിപ്പോന്ന കലാപശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് യുവതികള്‍ മലകയറിയതോടെ ലഭിച്ചതെന്ന് കോടിയേരി ആശ്വസിക്കുന്നു. യുവതീപ്രവേശനം തടയാന്‍ ആയിരക്കണക്കിന് ആര്‍എസ്എസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത് ശബരിമലയ്ക്ക് ചുറ്റും അണിനിരത്തിയതാണ്. കണ്ണിലെണ്ണയൊഴിച്ചാണ് ഇവര്‍ കാത്തുനിന്നത്. ഒരു തുള്ളി ചോരപോലും ചിന്താതെ അവിടെ യുവതികള്‍ പ്രവേശിച്ചല്ലൊ എന്നും കോടിയേരി ആഹ്ലാദത്തോടെ പറയുന്നു.
ഇരുട്ടിന്റെ മറവില്‍ വേഷപ്രഛന്നരാക്കി രണ്ട്പേരെ മലയിലൂടെ നടത്തിച്ചത് ഒക്ടോബര്‍ വിപ്ലവത്തെക്കാള്‍ മികച്ചതെന്ന് പറയുന്ന കോടിയേരിയോടും പിണറായിയോടും സഹതപിക്കുക. കഞ്ഞികുടിക്കാന്‍ മോഹിച്ചവിരുതന് ചോറില്‍ മൂത്രമൊഴിച്ച് കഞ്ഞികുടിച്ചതിന് തുല്യമാണിത്. അന്തസ്സുണ്ടെങ്കില്‍ നേര്‍വഴിക്ക് പകല്‍ ചെയ്യണമായിരുന്നു. പാര്‍ട്ടി സഖാക്കള്‍ നിര്‍ദ്ദേശിച്ച വിടുപണി പോലീസ് സഖാക്കള്‍ മ്ലേച്ഛമായി നടത്തിയതില്‍ അഭിമാനിക്കാനെന്തുണ്ട്? ഇത് കോടതിവിധിയോടുള്ള ആദരവോ ഭക്തജനകോടികളെ അവഹേളിക്കലോ? യുവതീപ്രവേശനം തടയല്‍ ആര്‍എസ്എസ്സുകാരുടെ മാത്രം അജണ്ടയായി പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഇതിന്റെ പേരില്‍ ദുഃഖിക്കുന്നകാലം വിദൂരമല്ല.
യഥാര്‍ത്ഥ കോടതിക്ക് പകരം സെല്‍ കോടതികളുണ്ടാക്കി വിചാരണയും ശിക്ഷയും നടപ്പാക്കിയവരല്ലെ കമ്മ്യൂണിസ്റ്റുകാര്‍. ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ അതല്ലെ നടന്നത്?അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമാധികാരത്തിന് കീഴില്‍ സിവിലും ക്രിമിനലുമായ അധികാരങ്ങളോടുകൂടി, രാജ്യത്തിന്റെ നാനാഭാഗത്തും സ്ഥാപിക്കപ്പെട്ട ഒരു സമാന്തര ജനകീയ ജുഡീഷ്യറിയാണ് സെല്‍കോടതികള്‍.
നിലവിലിരിക്കുന്ന ബൂര്‍ഷ്വാ നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റുകാര്‍ എല്ലാമണ്ഡലങ്ങളിലും പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന പരിപാടികളുടെ ക്രമീകൃതവും നിയന്ത്രിതവുമായ മേല്‍നോട്ടം വഹിക്കുകയായിരുന്നു അവരുടെ കര്‍ത്തവ്യം. അഥവാ നിയമത്തിനും നീതിക്കുമെതിരായുള്ള കമ്മ്യൂണിസ്റ്റ് നിയമത്തിന്റെയും നീതിയുടെയും നിര്‍വഹണമായിരുന്നു.
പാര്‍ട്ടിയുടെ കീഴില്‍ സംഘടിപ്പിച്ചിരുന്ന അജിപ്രോപ്പിന്റെ വിപുലമായ ആക്രമണശക്തി ശിഥിലമായിപ്പോകാതെ പാര്‍ട്ടിയുടെ ആത്യന്തികമായ ലക്ഷ്യത്തിലേക്ക് നീങ്ങണമെങ്കില്‍ ആ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊണ്ടുവന്നേ പറ്റൂ. അതിന് ഈസെല്‍ കോടതികളുടെ ഒരു ശ്യംഖലയെക്കാള് ഫലപ്രദമായി മറ്റൊരു മാര്‍ഗമില്ലായിരുന്നു.
നാട്ടില്‍ ഉടനീളം കളിയാടിയ അരാജകത്വം ഈ കോടതികളുടെ പ്രവര്‍ത്തനത്തിന് പറ്റിയപശ്ചാത്തലം സൃഷ്ടിച്ചിരുന്നു. ഒരു ചുരുങ്ങിയ കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ ലഹളകളും കൊലപാതകങ്ങളുംകൊണ്ട് ചകിതരായി കഴിഞ്ഞിരുന്ന സാധാരണ ജനങ്ങള്‍ ഈ കോടതികളുടെ കല്പനകള് നിരസിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. അങ്ങനെ അവയുടെ സ്ഥാപനത്തോടുകൂടി സ്റ്റേറ്റിനുള്ളില്‍ ഒരു സ്റ്റേറ്റ് സ്ഥാപിക്കുക എന്ന കമ്മ്യൂണിസ്റ്റ് പരിപാടിയുടെ പ്രാരംഭമിട്ടു.
ഈ കോടതികളുടെ ഉത്തരവുകള്‍ക്ക് അപ്പീലുണ്ടായിരുന്നില്ല. അവ ലംഘിച്ചാലുള്ള ശിക്ഷ ഭയങ്കരവുമായിരുന്നു. നോട്ടീസനുസരിച്ച് കോടതി മുന്‍പാകെ ഹാജരാകാതിരുന്നാല്‍ കേസുകള്‍ എക്സ് പാര്‍ട്ടിയായി വിധിക്കും. വിധി അനുസരിച്ചുകൊള്ളണം. ഫലം ശിക്ഷയെക്കാള്‍ കഠിനമായിരിക്കും. നഷ്ഠുരമായ മര്‍ദനം നിശ്ചയം. ചിലപ്പോള്‍ വധമായെന്നും വരാം. നടത്തുന്നത് പെരുവഴിയില്വച്ചും.
ആദ്യഘട്ടങ്ങളില്‍ ഈ കോടതികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കള്ള പ്രചരണമാണെന്ന് കമ്മ്യൂണിസ്റ്റ് മന്ത്രിമാരും നേതാക്കന്മാരും പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ പല സ്ഥലങ്ങളില്‍നിന്ന് നിഷേധിക്കാന്‍ സാധ്യമല്ലാത്ത തെളിവുകളോടുകൂടിയുള്ള പരാതികള്‍ വന്നു. നിയമസഭയില്‍പ്പോലും തെളിവുകള്‍ ഇത് ചര്‍ച്ചയായതാണ്. അതിന്റെ തനിയാവര്‍ത്തനം സുപ്രീംകോടതി വിധിയെ മറയാക്കി നടത്താനാണ് ഇപ്പോഴത്തെ ശ്രമം. നടക്കില്ല മാഷേ അത് അനുവദിക്കാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: