ആലപ്പുഴ: എരുമേലി പേട്ടതുള്ളലിന് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ അയ്യപ്പഭക്തസംഘം ആറിന് യാത്ര തിരിക്കും. സമൂഹപ്പെരിയോന് കളത്തില്‍ ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തില്‍ മുന്നൂറിലേറെ അയ്യപ്പഭക്തര്‍ സംഘത്തിലുണ്ടാകും.
11നാണ് ഏരുമേലി പേട്ടതുള്ളല്‍. പമ്പാസദ്യ, സന്നിധാനത്ത് നെയ്യഭിഷേകം, മഹാനിവേദ്യം, മാളികപ്പുറത്തുനിന്ന് ശീവേലി എഴുന്നെള്ളത്ത്, കര്പ്പൂരാഴിപൂജ എന്നീ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 15ന് രാത്രി സംഘം മലയിറങ്ങും. ദേവപ്രശ്ന വിധിപ്രകാരം രണ്ടു ഭദ്രവിളക്കുകളും ഇത്തവണ സന്നിധാനത്തും മാളികപ്പുറത്തും അമ്പലപ്പുഴ സംഘം സമര്‍പ്പിക്കും. പേട്ടതുള്ളലിന് മുന്നോടിയായി മണിമലക്കാവ് ക്ഷേത്രത്തിലും പേട്ടതുള്ളലിനുശേഷം എരുമേലി ക്ഷേത്രത്തിലും ആഴിപൂജ നടത്തും.
അമ്പലപ്പുഴയില്‍ വിവിധയിടങ്ങളിലായി 19 ആഴിപൂജകള്‍ നടത്തിയശേഷമാണ് സംഘം യാത്ര തിരിക്കുന്നത്. അഞ്ചിന് ഭക്തര്‍ ഇരുമുടിക്കെട്ട് നിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിച്ചേരും. ആറിന് മേല്‍ശാന്തി കണ്ണമംഗലം കേശവന് നമ്പൂതിരി പേട്ടതുള്ളലിന് എഴുന്നെള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് സമൂഹപ്പെരിയോന് കൈമാറും. ആദ്യ ദിവസം നഗരപ്രദക്ഷിണമായി അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് മടങ്ങിയെത്തും. ഏഴിന് രാവിലെ 6.30ന് എരുമേലിയിലേക്ക് യാത്ര തിരിക്കും. സംഘം പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍, വൈസ് പ്രസിഡന്റ് ആര്.ഗോപകുമാര്‍, ജോയിന്റ് സെക്രട്ടറി ജി. ശ്രീകുമാര്‍, ഖജാന്‍ജി കെ. ചന്ദ്രകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: