പന്തളം: ശബരിമല വിശ്വാസ സംരക്ഷണ യജ്ഞത്തിനിടെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞു കൊന്ന ചന്ദ്രന് ഉണ്ണിത്താന്റെ ഭൗതികദേഹം ആയിരങ്ങളെ സാക്ഷിയാക്കി അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീട്ടുവളപ്പില്‍ നാലുവയസ്സുകാരനായ ചെറുമകന് മാധവന്‍കുട്ടി ചിതയ്ക്ക് തീ കൊളുത്തി.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രാവിലെ പതിനൊന്നരയോടെ ഭൗതികദേഹം തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്ര വഞ്ചിക്കു സമീപം എത്തിച്ചു. അവിടെ നിന്ന് ആയിരങ്ങള്‍ പങ്കെടുത്ത വിലാപയാത്രയായി ചന്ദ്രന് ഉണ്ണിത്താന്റെ കുരമ്പാലയിലെ വീട്ടില്‍ എത്തിച്ചു. വിലാപയാത്ര കടന്നുപോയ വഴികളിലെല്ലാം റോഡിന്റെ ഇരുവശത്തും കാത്തുനിന്ന സ്ത്രീകളുള്‍പ്പെടെയുള്ള ജനങ്ങള്‍ ആദരാഞ്ജലികളര്‍പ്പിച്ചു. പലരും പിണറായി വിജയന് സര്‍ക്കാരിന്റെ കൊടുംചതിക്കും സിപിഎമ്മിന്റെ ക്രൂരതയ്ക്കും എതിരെ ശാപവചനങ്ങള്‍ ചൊരിയുന്നുണ്ടായിരുന്നു. അയ്യപ്പനാമം ജപിച്ചും ശരണമന്ത്രങ്ങള്‍ ഉരുവിട്ടുമാണ് ആയിരങ്ങള്‍ വിലാപയാത്രയില്‍ പങ്കെടുത്തത്.
വിലാപയാത്രയ്ക്കു ശബരിമല കര്‍മസമിതി സംസ്ഥാന വര്‍ക്കിങ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍, സംസ്ഥാന സംയോജകന്‍ കെ. കൃഷ്ണന്‍കുട്ടി, ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനട എന്നിവര്‍ നേതൃത്വം നല്കി.
ഭൗതികശരീരം വീട്ടിലേക്കെത്തിച്ചപ്പോള്‍ വന്‍ ജനാവലി അശ്രുപുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കര്മസമിതിയ്ക്കും പരിവാര്‍ സംഘടനകള്‍ക്കും വേണ്ടി കാവിപ്പട്ടു പുതപ്പിച്ചു പുഷ്പങ്ങളര്‍പ്പിച്ചു. രണ്ടരയോടെ ഭൗതികദേഹം ആചാരപ്രകാരം ചിതയിലേക്കെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ മോക്ഷപ്രാപ്തിക്കായി ശാന്തിമന്ത്രം ചൊല്ലി. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്കു ശേഷം ഏകമകള്‍ അഖിലയുടെ മകന് നാലു വയസ്സുകാരന് മാധവന്കുട്ടിക്കുവേണ്ടി അച്ഛന് അയ്യപ്പദാസ് ചിതയ്ക്കു തീ കൊളുത്തി.
പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ, മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്, സംസ്ഥാന സമിതിയംഗം വി.എന്‍. ഉണ്ണി, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, രാഹുല്‍ ഈശ്വര്‍, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്, വൈസ് ചെയര്മാന് രാജന് കണ്ണാട്ട്, പിഎസ്പി ചെയര്മാന് കെ.കെ. പൊന്നപ്പന് തുടങ്ങിയവരടക്കം വന്‍ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: